@ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്, ബി.ജെ.പി പ്രതിഷേധം
കോഴിക്കോട്: ആരോഗ്യമേഖലയ്ക്കും ശുചിത്വത്തിനും പ്രാധാന്യം നൽകി കോർപ്പറേഷന്റെ 2022 - 23 വർഷത്തെ വാർഷിക പദ്ധതികൾക്ക് കൗൺസിൽ യോഗം അംഗീകാരം നൽകി. 171 കോടിയുടെ വാർഷിക പദ്ധതികൾക്കാണ് മേയർ ഡോ. ബീനാഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകിയത്. പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ യു.ഡി.എഫ് അംഗങ്ങളുടെ അഭാവത്തിലാണ് പദ്ധതി അംഗീകരിച്ചത്. ബി.ജെ.പി അംഗങ്ങൾ പിന്തുണച്ചു. 19ന് ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ പദ്ധതി സമർപ്പിക്കും.
86 കോടി വികസന മേഖലയ്ക്ക് വകയിരുത്തി. 45.56 കോടിയാണ് മെയിന്റനൻസ് ഫണ്ട്. ലോകബാങ്കിന്റെ സഹായമായ ഏഴ് കോടിയും വെൽനസ് ഫണ്ട് ആറ് കോടിയും വിവിധ പദ്ധതികൾക്കായി വകയിരുത്തി. ധനകാര്യ കമ്മിഷന്റെ 27 കോടിയുടെ ഗ്രാന്റും പദ്ധതിയിൽ ഉൾപ്പെടും. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി. രാജനാണ് വാർഷിക പദ്ധതി അവതരിപ്പിച്ചത്. പ്ലാൻ ഫണ്ടിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 കോടിയുടെ കുറവ് ചൂണ്ടിക്കാണിച്ച് യു.ഡി.എഫ് പ്രതിഷേധിച്ചു. 75.69 കോടിയാണ് പ്ലാൻ ഫണ്ട്. 18 മേഖലകളിലായാണ് പദ്ധതികൾക്ക് ഫണ്ട് വകയിരുത്തിയത്.
വാർഡുകളിലെ വികസന പദ്ധതികൾക്കായി കൂടുതൽ ഫണ്ട് നീക്കിവെച്ചതായി പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സി.രാജൻ പറഞ്ഞു. കോർപ്പറേഷനോട് കൂട്ടിച്ചേർത്ത പ്രദേശങ്ങൾക്ക് 55 ലക്ഷവും മറ്റ് വാർഡുകൾക്ക് 45 ലക്ഷവും നൽകും. കോർപ്പറേഷനെ എട്ട് സെക്ടറുകളാക്കി തിരിച്ച് ഓരോന്നിനും 50 ലക്ഷം വീതം നൽകും. 21.59 കോടിയുടെ സ്പിൽഓവർ പദ്ധതികളും പൂർത്തീകരിക്കും.
ചർച്ചയിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്ലാൻ ഫണ്ട് കുറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് പറഞ്ഞു. നഗരത്തെ പൊതുവായി കാണാതെ തങ്ങളുടെ വാർഡുകളിലെ വികസനം എന്ന വികാരത്തിലേക്ക് കൗൺസിലർമാർ ചുരുങ്ങരുതെന്ന് അദ്ദേഹം പറഞ്ഞു.
സമാന്തര കോർപ്പറേഷൻ സംവിധാനം പ്രവർത്തിക്കുന്നെന്ന് ആരോപിച്ച് പ്ലക്കാർഡ് ഉയർത്തിയും കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടിയും ബി.ജെ.പി പ്രതിഷേധിച്ചു. കഴിഞ്ഞ കൗൺസിലിലെ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസെടുത്തതിനെതിരെ പ്രതിഷേധം ഉയർന്നു.
സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. കൃഷ്ണകുമാരി, എസ്.ജയശ്രീ എന്നിവരും എം.സി. സുധാമണി, കെ. മൊയ്തീൻകോയ,എസ്.കെ. അബൂബക്കർ, എം.സി.അനിൽകുമാർ, സി.എം. ജംഷീർ, എൻ.സി.മോയിൻകുട്ടി, പി. ഉഷാദേവി, ടി.റനീഷ് എന്നിവരും സംസാരിച്ചു.
@ കൗൺസിലർമാർക്കെതിരെ ചുമത്തിയത്
കള്ളക്കേസെന്ന് പ്രതിപക്ഷം
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കൗൺസിലർമാർക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് എം.സി. സുധാമണി ആരോപിച്ചു. കള്ളപ്പരാതി കൊടുത്തിട്ടില്ലെന്നും സരിത പറയേരിയുടെയും ടി. റെനീഷിന്റെയും പേര് മാത്രമേ പരാമർശിച്ചിരുന്നുള്ളൂവെന്നും മേയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |