കോഴിക്കോട്: മാവൂർ റോഡിൽ മർകസ് കോംപ്ലക്‌സിൽ പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് ഫയർഫോഴ്സിന്റെ നിഗമനം. പത്തുലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്കാക്കുന്നത്. മർകസ് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിന്റെ മുകൾനിലയിൽ പ്രവർത്തിക്കുന്ന ഐ.എ.എം.ഇ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് ബുധനാഴ്ച രാത്രി 11 മണിയോടെ തീപിടിത്തമുണ്ടായത്.
സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ ഓഫീസ് ഉൾപ്പടെ ഒട്ടേറെ സ്ഥാപനങ്ങൾ കെട്ടിടത്തിലുണ്ടായിരുന്നു. കൃത്യസമയത്ത് തീ അണയ്ക്കാൻ സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഓഫീസ് മുറിയിലെ ഫയലുകളും പുസ്തകങ്ങളും ഫർണിച്ചറുകളും പൂർണമായി കത്തി നശിച്ചു. കമ്പ്യൂട്ടറുകളും മറ്റ് പഠന സാമഗ്രികളുമെല്ലാം തീപിടിത്തത്തിൽ നശിച്ചു.
ബീച്ച്, മീഞ്ചന്ത ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ അഞ്ച് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. രാത്രിയായതിനാൽ ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല. സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളാണ് തീ പടരുന്നത് കണ്ടത്. ഫയർഫോഴ്‌സ് എത്തുമ്പോഴേക്കും ആസ്ബറ്റോസ് ഷീറ്റ് വിരിച്ച മുകൾനിലയിലേക്ക് തീ പടർന്നിരുന്നു. ഇവ ഉരുകി താഴേക്ക് പതിച്ചതോടെ സമീപത്തെ മറ്റു ഭാഗങ്ങളിലേക്കും തീ വ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |