കോഴിക്കോട്: ലക്ഷങ്ങൾ പൊടിച്ച് വിനോദ- വിജ്ഞാന കേന്ദ്രമായി നിർമിച്ച എരവത്തുകുന്ന് കൃഷ്ണമേനോൻ സ്മൃതിവനവും മാങ്കോപാർക്കും ലഹരി മാഫിയയുടെ പിടിയിൽ. രാപ്പകലില്ലാതെ മയക്കുമരുന്ന് റാക്കറ്റുകൾ കുന്നും പരിസരവും കൈയടക്കിയതോടെ പ്രദേശവാസികളുടെ സമാധാനം ജീവിതം തകർന്നിരിക്കുകയാണ്.
കോഴിക്കോട് നഗരത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരത്തിൽ ഗോവിന്ദപുരത്തിനടുത്താണ് പ്രകൃതി മനോഹരമായ എരവത്തുകുന്ന്. കയറ്റം കയറിയെത്തിയാൽ ജില്ലയുടെ മൊത്തം സൗന്ദര്യം നുകരാം. ഇതുകണ്ടാണ് കോർപ്പറേഷൻ വി.കെ.കൃഷ്ണമേനോൻ സ്മൃതിവനവും അനുബന്ധമായി മാങ്കോപാർക്കും സജ്ജീകരിച്ചത്. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പലതരം മാവുകളാണ് ഇവിടെ ഇടതൂർന്ന് വളരുന്നത്. ഈ മാമ്പഴക്കാലത്ത് മാങ്ങയുടെ ചാകരയായിരുന്നു. എന്നാൽ പരിപാലനത്തിലെ അശ്രദ്ധമൂലം നാലേക്കറോളം വരുന്ന എരവത്തുകുന്നും സ്മൃതിവനവും മയക്കുമരുന്ന് മാഫിയ കൈയടക്കിയിരിക്കുകയാണ്.
ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. വൈകിട്ട് മൂന്നുമുതൽ ഏഴുവരെയായിരുന്നു പ്രവേശനം. എന്നാൽ തൊട്ടടുത്ത സെൻട്രൽ സ്‌കൂൾ അധികൃതർ പ്രവേശനം ഇതുവഴിയാക്കിയതോടെ രാവിലെ മുതൽ ഗേറ്റ് തുറന്നിടേണ്ട സ്ഥിതി വന്നു. രാവും പകലുമില്ലാതെ ആളുകൾ പ്രവേശിക്കുന്നത് മറയാക്കി ലഹരി സംഘവും താവളമുറപ്പിക്കുകയായിരുന്നു. മേയർ ചെയർമാനായി എരവത്തുകുന്ന് സംരക്ഷണ സമിതി വന്നെങ്കിലും ലഹരി മാഫിയയെ തളക്കാനായില്ല. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളടക്കം ലഹരി ഉപയോഗിക്കാൻ ഇവിടെ എത്തുന്നുണ്ട്. സംരക്ഷണ സമിതിയുടെ പരാതിയിൽ നടന്ന റെയ്ഡുകളിൽ പലരും കുടുങ്ങിയെങ്കിലും ലഹരിയുടെ മണം ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. ലഹരി മാഫിയ പിടിമുറുക്കിയതോടെ സഞ്ചാരികളും പുലർക്കാലത്ത് നടക്കാൻ വരുന്നവരുമടക്കം എരവത്തുകുന്നിനെ ഉപേക്ഷിച്ചിരിക്കുകയാണ്.
'ഒരു സെക്യൂരിറ്റിയെ കോർപ്പറേഷൻ വെച്ചിരുന്നെങ്കിൽ ഇത്രയും ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയാൽ ഇത്തരം അനാശാസ്യ നടപടികളില്ലാതാക്കാനാവും. ലക്ഷങ്ങൾ ചെലവഴിച്ച് റോഡും ടൈൽ വിരിച്ച നടപ്പാതയും കൈവരികളും അനുബന്ധ കെട്ടിടങ്ങളും ഇരിപ്പിടങ്ങളുമെല്ലാം പണിതവർ സംരക്ഷണത്തിൽ ഒട്ടും ശ്രദ്ധിക്കാത്തതിനാൽ ഇവിടുത്തെ ടൂറിസം പദ്ധതി തകിടം മറിഞ്ഞിരിക്കുകയാണ് '.
കൺവീനർ വി.പി.ബാബു, ജോ.കൺവീനർ കെ.പി.ശ്രീജിത്ത് (എരവത്തുകുന്ന് സംരക്ഷണ സമിതി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |