കൽപ്പറ്റ: വനം വകുപ്പിന്റെ പ്രത്യേക സംഘം കാടും നാടും അരിച്ച് പെറുക്കുമ്പോഴും കടുവ വീണ്ടും നാട്ടിലിറങ്ങി ഒരു പശുവിനെ കൂടി വകവരുത്തി. ഇതുവരെ പത്ത് പശുക്കളെയാണ് കടുവ പിടികൂടിയത്. ചീരാൽ എടക്കുടുക്കി പാലപ്പുറത്ത് സ്കറിയയുടെ മൂന്ന് വയസ് പ്രായമുള്ള ഗർഭിണിയായ പശുവിനെയാണ് ഇന്നലെ പുലർച്ചെ കടുവ പിടികൂടിയത്. കഴിഞ്ഞ ഏഴ് ദിവസം കടുവയുടെ സാന്നിദ്ധ്യം പ്രദേശത്ത് കാണാതായപ്പോൾ കാട് കയറിയിട്ടുണ്ടാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി കടുവ വീണ്ടും വനഗ്രാമത്തിൽ എത്തിയത്. കഴിഞ്ഞ രണ്ടിനും പതിനാലിനും ഇടയിൽ ഒമ്പത് പശുക്കളെയാണ് കടുവ പിടികൂടിയത്. സംഭവത്തിൽ പ്രതിഷേധിച്ച് കർഷക സംഘം ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലെത്തി വാർഡനെ ഉപരോധിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വാർഡൻ സ്ഥലത്തില്ലാത്തതിനാൽ വന്യജീവി കാര്യാലയത്തിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ജോസ് മാത്യുവിനെ കർഷക സംഘം പ്രവർത്തകർ ഉപരോധിച്ചു. ഇന്ന് സമരം കടുപ്പിക്കാനാണ് തീരുമാനം. നൂറ്റിയമ്പതോളം വരുന്ന വനം വകുപ്പ് ജീവനക്കാർ കഴിഞ്ഞ ദിവസം കടുവയെ പിടികൂടാൻ കാടും മേടും അരിച്ച് പെറുക്കിയിരുന്നു. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു കടുവക്കായുളള ഒാപ്പറേഷൻ. എന്നാൽ കടുവയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇന്നലെ കാലത്ത് നാട്ടിലിറങ്ങി തൊഴുത്തിലെ പശുവിനെ വകവരുത്തിയത്. കർഷകർക്ക് നൽകിയ ഉറപ്പ് ഒരാഴ്ചക്കകം വനം വകുപ്പ് പാലിച്ചില്ലെങ്കിൽ വയനാട് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിന് മുന്നിൽ കുടിൽകെട്ടി സമരം ആരംഭിക്കുമെന്ന് കർഷക സംഘം നേതാക്കൾ അറിയിച്ചു. പഴൂർ ഫോറസ്റ്റ് ഒാഫീസിന് മുന്നിൽ തിങ്കളാഴ്ച രാപകൽ സമരം നടത്താൻ സമര സമിതി തീരുമാനിച്ചിരിക്കുകയാണ്. പരിക്കേറ്റ് വനത്തിൽ ഇര പിടിക്കാൻ കഴിയാതെ വന്ന കടുവയാണ് കാടിറങ്ങി വളർത്തു മൃഗങ്ങളെ വക വരുത്തുന്നതെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |