കോഴിക്കോട്: വർദ്ധിച്ചുവരുന്ന ക്ഷയരോഗത്തെ പിടിച്ചുകെട്ടാൻ മുന്നൊരുക്കങ്ങളുമായി ജില്ലാ ആരോഗ്യവകുപ്പ്. വിദ്യാലയങ്ങൾ, കോളേജുകൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കര പരിപാടികൾ സംഘടിപ്പിക്കും. ആശുപത്രികളിൽ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനംകൂട്ടും. മുഴുവൻ ജീവനക്കാർക്കും പരിശീലനം നൽകും. പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആശാവർക്കർമാർ, പൊലീസ് തുടങ്ങിയവരുൾപ്പെട്ട ടാസ്ക് ഫോഴ്സ് കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. ഇവർ വീടുകൾ സന്ദർശിച്ചും ചോദ്യാവലി പൂരിപ്പിച്ചു വാങ്ങിയും രോഗലക്ഷണമുള്ളവരെ കണ്ടെത്തി ടെസ്റ്റിനയക്കും. പ്രമേഹം, ഷുഗർ തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് ക്ഷയരോഗം വരാൻ സാദ്ധ്യതയുള്ളതിനാൽ അവരുടെ ക്ളിനിക്കുകളിൽ ടി.ബി ടെസ്റ്റിന്റെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ പലയിടങ്ങളിലും ക്ഷയരോഗപ്രതിരോധമുൾപ്പെടെ പാളിയതാണ് രോഗികൾ കൂടാൻ കാരണമായത്. ജില്ലയിൽ ഈ വർഷം മൂന്ന് ഘട്ടങ്ങളിലായി 1885 പേർക്കാണ് ക്ഷയ രോഗം സ്ഥിരീകരിച്ചത്. ജനുവരി മുതൽ മാർച്ച് വരെ 583 പേർക്കും, ഏപ്രിൽ മുതൽ ജൂൺ വരെ 671 പേർക്കും ജൂലായ് മുതൽ സെപ്തംബർ മാസം വരെ 631 പേർക്കും രോഗം സ്ഥിരീകരിച്ചു. കൊവിഡിന് മുമ്പ് ഇതിൽ ആദ്യത്തെ ആറു മാസത്തിൽ 69 പേർ മരിക്കുകയും ചെയ്തു.
കഴിഞ്ഞവർഷം ലോകത്ത് 1.06 കോടി പേർക്ക് ക്ഷയരോഗം ബാധിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 2021-ൽ 4.5 ശതമാനത്തിന്റെ വർദ്ധനയുണ്ടായതായി 2022-ലെ ആഗോള ക്ഷയരോഗ റിപ്പോർട്ടിൽ പറയുന്നു. 16 ലക്ഷം പേർക്ക് ജീവൻ നഷ്ടമായി. ഇത്തരത്തിലുള്ള നാലര ലക്ഷം കേസുകളാണ് 2021-ൽ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ 2020-21ൽ 21.4 ലക്ഷത്തിലധികം പേർക്ക് ക്ഷയരോഗം സ്ഥിരീകരിച്ചു. മുൻവർഷത്തെക്കാൾ 18 ശതമാനത്തിന്റെ വർദ്ധനയാണ് ആഗോള ക്ഷയരോഗ റിപ്പോർട്ടിൽ പറയുന്നു.
@ക്ഷയരോഗം കണ്ടെത്താം, ചികിത്സിക്കാം
കഫത്തോടെയുള്ള ചുമ, ചുമച്ച് രക്തം തുപ്പുക, നെഞ്ചുവേദന, ക്ഷീണം, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, പനി ഇവയെല്ലാമാണ് രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ക്ഷയ രോഗം ടെസ്റ്റ് ചെയ്യണം.
മിക്ക സർക്കാർ ആശുപത്രികളിലും ഇതിന് സംവിധാനമുണ്ട്. ചിലരിൽ എക്സ്റേ പരിശോധനയിലൂടെയും രോഗനിർണയം നടത്താം. പൂർണമായും സുഖപ്പെടുത്താവുന്ന രോഗമാണിത്. മാത്രമല്ല ക്ഷയരോഗ ചികിത്സ സർക്കാർ ആശുപത്രികളിൽ പൂർണമായും സൗജന്യമാണ്.
@ ദത്തെടുക്കാം, ക്ഷയ രോഗികളെ
ക്ഷയരോഗികളുടെ ചികിത്സയ്ക്കായും അവർക്കുള്ള പോഷകാഹാരം നൽകാനുമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നിക്ഷയ് മിത്ര സ്ക്രീം. ഇതിലൂടെ നമുക്ക് ക്ഷയരോഗികളെ കണ്ടെത്തി അവർക്ക് കെെത്താങ്ങാവാം. ദാതാക്കളെ നിക്ഷയ് മിത്രകൾ എന്നാണ് വിളിക്കുന്നത്. നിക്ഷയ് മിത്ര ആപ്പ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. താത്പ്പര്യമുള്ള രോഗികൾക്ക് അവരുടെ ഐഡന്റിറ്റിയും വെബ്സെെറ്റിൽ വെളിപ്പെടുത്താം.
''ക്ഷയ രോഗത്തെ ചെറുക്കുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണ്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ടെസ്റ്റ് ചെയ്ത് ചികിത്സ ആരംഭിക്കണം."
ഡോ. ടി.സി അനുരാധ
ജില്ലാ ടി.ബി ഡിസീസ് ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |