കോഴിക്കോട് : എട്ടാമത് ചാലിയാർ റിവർ പാഡിലിന് നവംബർ 25 ന് നിലമ്പൂരിൽ തുടക്കമാവും. നിലമ്പൂർ മാനവേദൻ ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്തെ കടവിൽ നിന്ന് ആരംഭിക്കുന്ന കയാക്കിംഗ് ബോധവത്ക്കരണ യാത്ര 27ന് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ക്ലബിൽ സമാപിക്കും. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീർഘദൂര കയാക്കിംഗ് യാത്രയാണ് ചാലിയാർ റിവർ പാഡിൽ. വിവിധ തരം കയാക്കുകളിലും സ്റ്റാൻഡ് അപ്പ് പാഡിലിലും പായ്‌വഞ്ചിയിലുമായാണ് യാത്ര.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ക്ലബാണ് യാത്ര സംഘടിപ്പിക്കുന്നത്. കേരള ടൂറിസം ഡിപ്പാർട്ടുമെന്റിന്റെയും കോഴിക്കോട് പാരഗൺ റസ്റ്റോറന്റിന്റെയും സഹകരണത്തോടെയാണ് പരിപാടി. ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ജർമ്മനി, യുകെ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് നൂറോളം ആളുകൾ യാത്രയിൽ പങ്കെടുക്കും. എട്ട് മുതൽ അറുപത് വയസുവരെയുള്ളവർ സംഘത്തിലുണ്ടാവും. ചാലിയാറിലൂടെ 68 കിലോമീറ്ററാണ് സഞ്ചരിക്കുക. റഷ്യൻ കയാക്കിംഗ് താരം ആന്റൺ സെഷ്‌നിക്കോവ്, ഇന്ത്യൻ സെയിലിംഗ് താരം ശ്വേത ഷെർവെഗർ തുടങ്ങിയവരാണ് ഇത്തവണ ചാലിയാറിൽ തുഴയെറിയാനെത്തുന്നവരിൽ പ്രമുഖർ. ലോക കയാക്കിംഗ് താരങ്ങളോടൊപ്പം തുടക്കകാർക്കും തുഴയെറിയാം. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് കയാക്കിംഗ്. ചാലിയാറിൽ അടിഞ്ഞു കൂടിയ മാലിന്യം ശേഖരിക്കുക, നദികളുടെ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |