ചെറുവാടി : ഇരുവഞ്ഞി പുഴയിലെ നീർനായ ശല്യം തുടരുന്ന സാഹചര്യത്തിൽ മുൻ കരുതലിന്റെ ഭാഗമായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ ചാലിയാർ തീരങ്ങൾ സന്ദർശിച്ചു. ചെറുവാടി കടവ് മുതൽ കൂട്ടക്കടവ് വരെയുള്ള തീരങ്ങളാണ് സന്ദർശിച്ചത്. കഴിഞ്ഞവർഷം നീർനായ ആക്രമണം നേരിട്ട താഴെ കമ്പളത്ത് അബ്ദുസ്സലാമിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. സമീപവാസികളായ കുവപ്ര കുട്ടിഹസൻ ഹാജി, തറമ്മൽ കുട്ടൂസ, കൂട്ടക്കടവത്ത് മുഹിയുദ്ദീൻ എന്നിവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ സംഘം ശേഖരിച്ചു. താമരശ്ശേരി ഫോറസ്റ്റ് വിഭാഗം അസിസ്റ്റന്റ് ഫോറെസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അരുൺ സത്യൻ, സി.ഡബ്ല്യൂ.ആർ.ഡി.എം സയന്റിസ്റ്റ് ഡോ. ജയസൂര്യൻ എന്നിവരാണ് സന്ദർശിച്ചത്. ആവാസ വ്യവസ്ഥകൾ നശിച്ചുകൊണ്ടിരിക്കുന്നതും, മത്സ്യങ്ങളുടെ കുറവുമായിരിക്കാം നീർനായയുടെ അക്രമണം വർദ്ധിച്ചു വരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം . അക്രമണം നടത്തുന്ന നിർനായകളെ കണ്ടെത്തുന്നതിനും, പിടികൂടുന്നതിനും ആവശ്യമായ സമഗ്ര നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നീർനായയുടെ അക്രമങ്ങളെക്കുറിച്ച് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തതാണ് പ്രതിസന്ധിയായി നിലനിൽക്കുന്നത് എന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അബ്ദു സൽമാൻ പൊയിലിൽ, എൻജിനീയർ റാസിഖ് എടക്കമ്പലത്ത് എന്നിവർ സന്ദർശത്തിനു നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |