വടകര: രാപ്പകൽ ഭേദമന്യേ കലയിലലിഞ്ഞ കടത്തനാട് ഇന്ന് ചമയങ്ങളഴിക്കും. വേദികളിൽ കലാകൗമാരം നിറഞ്ഞാടിയപ്പോൾ ഇന്നലെയും സദസ് നിറഞ്ഞ കവിഞ്ഞു. നാടകവേദിയായ ടൗൺഹാളിലെ അരീനയായിരുന്നു മേളയിലെ ഓളം . പുലർച്ചെ ഒരു മണി വരെ നീണ്ട നാടക മത്സരങ്ങൾക്ക് നിറഞ്ഞ സദസായിരുന്നു. ഹയർസെക്കൻഡറി വിഭാഗം മത്സരം രാത്രി വരെ നീണ്ടു.
നാടക മത്സരവും മോഹിനിയാട്ടം, ഭരതനാട്യം, ഒപ്പന, നാടോടി നൃത്തം, അറബനമുട്ട് എന്നിവയെല്ലാം നിലവാരം പുലർത്തി.
പുലർച്ചെ നാലിനാണ് ടെക്നികൽ സ്കൂളിലെ ആട്ടം വേദിയിൽ ഭരതനാട്യം അവസാനിച്ചത്.
ഇതോടെ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും മത്സരിക്കേണ്ടവർ പ്രതിസന്ധിയിലായി. അറബനമുട്ട് നടന്ന എം യു.എം. എച്ച് എസിലെ വേദിയിൽ വിധിനിർണയത്തെ തുടർന്നുണ്ടായ പ്രതിഷേധം വിധികർത്താക്കളെ കൈയേറ്റം ചെയ്യുന്നേടം വരെയെത്തി. ആസ്വാദകർ തിങ്ങിനിറഞ്ഞെങ്കിലും ഒപ്പന മത്സരം രണ്ട് മണിക്കൂറിലധികം വൈകിയത് പ്രതിഷേധമുയർത്തി. എന്നാൽ മത്സരം തുടങ്ങിയ തോടെ നിറഞ്ഞ കൈയടി ഉയർന്നു. കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് കെ. മുരളീധരൻ എം .പി ഉദ്ഘാടനം ചെയ്യും. കെ.കെ.രമ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ജില്ലാ കലോത്സവം പ്രമാണിച്ച് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെ വടകര ഉപജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി .മനോജ് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |