കോഴിക്കോട്: ക്രിസ്മസ്, ന്യൂ ഇയർ വിപണിയിൽ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ കർശന പരിശോധനകളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ക്രിസ്മസ്, ന്യൂ ഇയർ വിപണിയിലേക്കുള്ള കേക്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ നിർമ്മിക്കുന്ന കോഴിക്കോട്ടെ ഒരു സ്ഥാപനവും കൊയിലാണ്ടിയിലെ രണ്ട് സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. ഇവർക്ക് പിഴ അടക്കാനുള്ള നോട്ടീസ് നൽകി. ഈ മാസം 31 വരെ ക്രിസ്മസ് സ്‌ക്വാഡും അതിനു ശേഷം ന്യൂ ഇയർ സ്‌ക്വാഡും പരിശോധന നടത്തും. കേക്ക്, വൈൻ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി യൂണിറ്റ്,ചില്ലറ വിൽപ്പനശാല എന്നിവ പരിശോധിച്ച് സാമ്പിളുകൾ ലാബിലേക്ക് അയക്കും. രണ്ട് അംഗങ്ങളുള്ള നാല് സ്‌ക്വാഡുകൾ വീതമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ക്രിസ്മസ്, പുതുവത്സര കാലത്ത് വ്യാപാരികൾ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ പരിശോധന നടത്തുന്നത്. ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ എടുക്കാത്ത സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുകയില്ല. എല്ലാ ഭക്ഷ്യ ഉത്പാദക, വിതരണ വിൽപ്പന സ്ഥാപനങ്ങളും, ഭക്ഷ്യ സുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ നിർബന്ധമായും എടുക്കണം. വീടുകൾ കേന്ദ്രീകരിച്ച് കേക്ക് നിർമ്മിച്ച് വിൽപ്പന നടത്തുന്നവർക്കും ഇത് ബാധകമാണ്.
ഭക്ഷണത്തിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ കണ്ടെത്തിയാൽ പ്രോസിക്യൂഷൻ വഴി ആറു മാസം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കും. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്താൽ അഞ്ച് ലക്ഷം രൂപ വരെയും ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരുന്നാൽ മൂന്നു ലക്ഷം രൂപ വരെയുമാണ് പിഴ ഈടാക്കുക. ഒരു ഭക്ഷ്യവസ്തു ലേബലിൽ തൂക്കം, വില, പോഷക ഘടകങ്ങൾ, ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ, ഉത്പാദന തീയതി, ഉപയോഗയോഗ്യമായ കാലാവധി, വെജിറ്റേറിയൻ/ നോൺവെജിറ്റേറിയൻ ലോഗോ എന്നിവ രേഖപ്പെടുത്തണം.12 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ ലൈസൻസും 12 ലക്ഷം രൂപയിൽ വാർഷികവരുമാനം കുറവുള്ള സ്ഥാപനങ്ങൾ രജിസ്‌ട്രേഷനുമാണ് എടുക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |