മലപ്പുറം: കൊവിഡ് രോഗികളുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചതിന് പിന്നാലെ ജില്ല ഓക്സിജൻ ക്ഷാമത്തിലേക്ക് നീങ്ങുന്നു. നിലവിൽ 21.1 മെട്രിക് ടൺ ഓക്സിജനാണ് സംഭരിച്ചിട്ടുള്ളത്. അടുത്ത 24 മണിക്കൂറിലേക്ക് 21 മെട്രിക് ടൺ ഓക്സിജൻ ആവശ്യമുള്ളതായി വിവിധ ആശുപത്രികൾ ജില്ലാ ഓക്സിജൻ മാനേജ്‌മെന്റ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18.9 മെട്രിക് ടൺ ഓക്സിജനാണ് ജില്ലയിൽ ഉപയോഗിച്ചത്. കൂടുതൽ ആശുപത്രികൾ ഒന്നിച്ച് ഓക്സിജന് വേണ്ടി ആവശ്യമുന്നയിക്കുന്ന സ്ഥിതിയാണിപ്പോൾ. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ഓക്സിജന്റെ ആവശ്യം ഉയരുകയും ചെയ്താൽ ജില്ല കടുത്ത പ്രതിസന്ധിയിലേക്കാവും നീങ്ങുക.
പാലക്കാട് കഞ്ചിക്കോട്ടെ സർക്കാർ ഓക്സിജൻ പ്ലാന്റിനേയും ചേളാരിയിലെ സ്വകാര്യ പ്ലാന്റിനേയും മാത്രം ആശ്രയിച്ചാണ് തുടക്കത്തിൽ മുന്നോട്ടുപോയതെങ്കിൽ കൃത്രിമ ഓക്സിജൻ ആവശ്യം വരുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ പാലക്കാട്, തൃശൂർ ജില്ലകളിലെ സ്വകാര്യ കമ്പനികളെയും ആശ്രയിക്കുകയാണിപ്പോൾ. പൊന്നാനി ഭാഗങ്ങളിലെ ആശുപത്രികൾ തൃശൂരിലെ രണ്ട് സ്വകാര്യ ഏജൻസികളിൽ നിന്നും പെരിന്തൽമണ്ണയിലെ ആശുപത്രികൾക്ക് പാലക്കാട്ടെ സ്വകാര്യ ഓക്സിജൻ നിർമ്മാണ പ്ലാന്റിൽ നിന്നുമാണ് ഇപ്പോൾ ഓക്സിജൻ ലഭ്യമാക്കുന്നത്. ഓക്സിജന് വരുംദിവസങ്ങളിലും ആവശ്യം കൂടിയാൽ വലിയ പ്രതിസന്ധിയെ ആവും ജില്ല അഭിമുഖീകരിക്കുക. അതേസമയം ജില്ലയിൽ 411.5 മെട്രിക് ടൺ ഓക്സിജൻ സംഭരിക്കാൻ ശേഷിയുണ്ട്. ദ്രവ ഓക്സിജൻ ശേഖരിക്കാനുള്ള ടാങ്കുകളും സിലിണ്ടറുകളും ഉൾപ്പെടെയാണിത്.
രോഗികൾ കൂടുന്നു
ജില്ലയിൽ കൊവിഡ് സി കാറ്റഗറിയിൽ വരുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ശ്വസിക്കാൻ ബുദ്ധിമുട്ട്, തളർച്ച, രക്ത സമ്മർദ്ദം കുറയൽ എന്നീ ലക്ഷണങ്ങളും ഇവർക്കുണ്ടാവും. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനാൽ കൃത്രിമ ഓക്സിജൻ നൽകേണ്ടതിന്റെ ആവശ്യകതയും വരും. രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഓക്സിജൻ എത്തിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യമാണ് ആരോഗ്യപ്രവർത്തകർ ഉന്നയിക്കുന്നത്.
ജില്ലയിലുള്ളത് ഏക പ്ലാന്റ്
പാലക്കാട്ടെ കഞ്ചിക്കോട്ടിൽ നിന്നാണ് ജില്ലയിലേക്ക് ദ്രവരൂപത്തിലുള്ള ഓക്സിജൻ പ്രധാനമായും എത്തുന്നത്. ഇതിന് പുറമെ ജില്ലയിലെ ഏക ഓക്സിജൻ ഉത്പാദന കേന്ദ്രമായ ചേളാരിയിലെ ശ്രീകല ഓക്സിജൻ കമ്പനിയിൽ നിന്ന് ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുന്നുണ്ട്. 4,200 ക്യൂബിക് മീറ്ററാണ് ഇവിടത്തെ ഉത്പാദന ശേഷി. 7,000 ലിറ്റർ ഓക്സിജൻ നിറക്കാൻ കഴിയുന്ന 600 ഡി ടൈപ്പ് ഓക്സിജൻ സിലിണ്ടറുകളാണ് ഒരുദിവസം ഇവിടെ നിന്ന് വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോവുന്നത്. ഓക്സിജന് ആവശ്യം ഏറിയതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലേക്ക് ഈ സ്വകാര്യ കമ്പനി മാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |