മലപ്പുറം: നിലമ്പൂരിൽ കൊവിഡ് ടെസ്റ്റിന് അമിത ചാർജ്ജ് ഈടാക്കിയതിന് സ്വകാര്യലാബിന് പിഴയിട്ടു. കൊവിഡ് ടെസ്റ്റ് നടത്തുന്ന സ്വകാര്യ ലാബുകളിൽ സ്‌പെഷൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടെത്തിയത്. നിലമ്പൂർ ആശുപത്രി റോഡിൽ പ്രവർത്തിക്കുന്ന ലാബുകൾ കൊവിഡ് ടെസ്റ്റുകൾക്ക് അമിത നിരക്ക് ഈടാക്കുന്നെന്ന പരാതിയിലായിരുന്നു പരിശോധന. ഡ്രഗ്സ് കൺട്രോൾ, ലീഗൽ മെട്രോളജി, ജി.എസ്. ടി എന്നീ വകുപ്പുകളും ജില്ലാ ലാബ് ടെക്നിഷ്യനുമുൾപ്പെട്ട സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്. ചില ലാബുകൾ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വേണ്ടിയുള്ള സ്വാബ് കളക്ഷൻ സെന്റർ മാത്രമായാണ് പ്രവർത്തിക്കുന്നത്. ഇത്തരം ലാബുകൾ കോഴിക്കോടുള്ള അംഗീകൃത ലാബുകളിലേക്ക് സാമ്പിൾ അയച്ചാണ് ആർ.ടി.പി.സി.ആർ റിപ്പോർട്ട് നൽകുന്നത്. ആർ.ടി.പി.സി.ആർ ടെസ്റ്റിന് 500 രൂപയാണ് സർക്കാർ നിശ്ചയിച്ച നിരക്ക്. എന്നാൽ കളക്ഷൻ സെന്ററുകളായി പ്രവർത്തിക്കുന്ന ഇത്തരം ലാബുകൾ 600 രൂപ മുതൽ 800 രൂപ വരെ ഈടാക്കുന്നതായി സ്‌ക്വാഡ് പരിശോധനയിൽ ബോദ്ധ്യപ്പെട്ടു. ഇങ്ങനെ കണ്ടെത്തിയ ഒരു സ്വകാര്യ ലാബിനാണ് ലീഗൽ മെട്രോളജി വിഭാഗം 5,000 രൂപയും മറ്റൊരു ലാബിന് 10,000 രൂപയും പിഴ ചുമത്തിയത്. സർക്കാർ നിശ്ചയിച്ച നിരക്കിൽ മാത്രം ടെസ്റ്റുകൾ നടത്താൻ ലാബ് അധികൃതർക്ക് കർശന നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സ്‌ക്വാഡ് കൺവീനർ അറിയിച്ചു. പരിശോധനയിൽ ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ ഡോ. എം.സി. നിഷിത് , ഡെപ്യൂട്ടി കൺട്രോളർ ലീഗൽ മെട്രോളജി സുജ എസ് മണി, ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് മോഹനൻ, സ്റ്റേറ്റ് ടാക്സ് ഓഫീസർ സി. സജീഷ്, ജില്ലാ ലാബ് ടെക്നീഷ്യൻ കെ.പ്രമോദൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |