SignIn
Kerala Kaumudi Online
Friday, 26 April 2024 8.25 AM IST

പതിനായിരം വിദ്യാർത്ഥികൾ ഓഫ്‌ലൈനിൽ

cv
മലപ്പുറം എം.എസ്.പി.എൽ.പി സ്കൂളിലെ അദ്ധ്യാപകർ ഗൂഗിൾ മീറ്റിലൂടെ പ്രവേശനോത്സവത്തിൽ കുട്ടികളുമായി സംവദിക്കുന്നു

മലപ്പുറം: ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത 10,​303 കുട്ടികൾ ജില്ലയിലുള്ളതായി വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഒന്നാംക്ലാസിലേക്ക് 54,426 കുട്ടികളാണ് പ്രവേശനം നേടിയത്. ഒന്നുമുതൽ 10 വരെ ക്ലാസുകളിലായി പുതിയ അദ്ധ്യയന വർഷം 6.91 ലക്ഷം വിദ്യാ‌ർത്ഥികളാണുള്ളത്. സാധാരണഗതിയിൽ 7.50 ലക്ഷത്തോളം വിദ്യാർത്ഥികൾ ഉണ്ടാവാറുണ്ട്. കൊവിഡ് സാഹചര്യമായതിനാൽ ഒരാഴ്ച്ചയ്ക്കകം 50,​000ത്തോളം കുട്ടികൾ കൂടി പ്രവേശനം നേടുമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ്. ഇതിനുശേഷമേ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ കൃത്യം കണക്ക് ലഭ്യമാവൂ.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഓൺലൈൻ സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ എണ്ണം കുറഞ്ഞതായി അധികൃതർ പറയുന്നു. വീട്ടിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി കഴിഞ്ഞ അദ്ധ്യയനവർഷം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച പഠനകേന്ദ്രങ്ങളിൽ തുടക്കത്തിൽ അരലക്ഷം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ടെലിവിഷനും​ ലാപ്ടോപ്പും ഇന്റർനെറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. അദ്ധ്യയന വർഷം പകുതി പിന്നിടും മുമ്പേ കുട്ടികളുടെ എണ്ണം 25,​000ത്തിൽ താഴെയെത്തി. വിദ്യാ‌ർത്ഥികൾ തീരെ കുറഞ്ഞതോടെ പല കേന്ദ്രങ്ങളും പൂട്ടേണ്ടിവന്നു. വീട്ടിൽ ടെലിവിഷനും സ്മാർട്ട് ഫോണുമില്ലാത്ത കുട്ടികൾക്കായി ഇത്തവണയും പഠന കേന്ദ്രങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ലഭിക്കണം. കൊവിഡ് വ്യാപന സാഹചര്യത്തിൽ പഠനകേന്ദ്രങ്ങൾ എപ്രകാരമാണ് പ്രവ‌ർ‌ത്തിപ്പിക്കേണ്ടതെന്നത് സംബന്ധിച്ച മാർഗ്ഗനി‌ർദ്ദേശങ്ങളും ലഭിക്കണം. ഈമാസം 14ന് ശേഷമാണ് പുതിയ അദ്ധ്യയന വർഷത്തെ പാഠ്യപ്രവർത്തനങ്ങൾ പ്രധാനമായും തുടങ്ങുക. ഇതിനകം ഓൺലൈൻ സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ കാര്യത്തിലെ തുടർനടപടി സംബന്ധിച്ച നിർദ്ദേശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ്. ഇത്തവണ അതത് സ്കൂളുകളിലെ അദ്ധ്യാപകരോട് ഓൺലൈനായി ക്ലാസെടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

പഠന കേന്ദ്രങ്ങൾ റെഡി

  • കഴിഞ്ഞ അദ്ധ്യയന വർഷം ജില്ലയിലെ ലൈബ്രറികൾ, ബി.ആർ.സി സെന്ററുകൾ, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ ഒരുക്കിയ പഠനകേന്ദ്രങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തനമാരംഭിക്കും.
  • ഹൈടെക്ക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും ടെലിവിഷനും പഠന കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സർക്കാർ അനുമതിയേകിയിരുന്നു.
  • സഹകരണ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ, വ്യവസായികൾ തുടങ്ങിയവരുടെ സഹായത്തോടെയും പഠനകേന്ദ്രങ്ങളിൽ സൗകര്യങ്ങളൊരുക്കി.
  • വിദ്യാഭ്യാസ വകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോർത്ത് പ്രവർത്തിച്ചതോടെ മികച്ച സൗകര്യങ്ങളാണ് പഠനകേന്ദ്രങ്ങളിൽ ഒരുക്കിയത്. ഇവിടെ എത്തുന്ന കുട്ടികളുടെ മേൽനോട്ടം അതത് സ്ഥലങ്ങളിലെ സ്‌കൂളുകളിലെ അദ്ധ്യാപകർക്കായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദ്ദേശിച്ചിരുന്നു.

ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ പ്രശ്നം വൈകാതെ പരിഹരിക്കും. കൊവിഡ് വ്യാപന സാഹചര്യം മൂലം മുഴുവൻ കുട്ടികളും പ്രവേശനം നേടിയിട്ടില്ല. ഒന്നാം ക്ലാസിലേക്ക് ഇനിയും 20,​000ത്തോളം കുട്ടികൾ പ്രവേശനം നേടിയേക്കും.

കെ.എസ്. കുസുമം,​ ജില്ലാ വിദ്യാഭ്യാസ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, EDUCATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.