ഓൺലൈനിൽ കൈയടിച്ച് ആസ്വാദകർ
എടവണ്ണ : തന്റെ 78-ാം വയസിൽ വീണ്ടും ആസ്വാദകലോകത്തെ ശബ്ദമാധുര്യം കൊണ്ട് കീഴടക്കുകയാണ് ബീരാൻകുട്ടി. ഇത്തവണ ഒറ്റയ്ക്കല്ല, കുടുംബവും കൂട്ടിനുണ്ട്. മക്കളും പേരക്കുട്ടികളും ഒത്തുചേർന്ന് വീരാൻ കുട്ടിയുടെ നല്ലകാലത്തെന്ന പോലെ ആസ്വാദകരെ കോരിത്തരിപ്പിക്കുകയാണ്. ഇത്തവണ സ്റ്റേജിലൂടെയല്ല, ഇൻസ്റ്റഗ്രാമിലൂടെയാണെന്ന വ്യത്യാസം മാത്രം.
ഒരുകാലത്ത് നാടിനെ തന്റെ പാട്ടുകൾക്ക് മുൻപിൽ പിടിച്ചിരുത്തിയയാളാണ് എടവണ്ണ കല്ലിടുമ്പ് ചെറിയ എളേടത്ത് വീട്ടിൽ ബീരാൻ കുട്ടി. ചെറുപ്പകാലത്ത് എടവണ്ണയിലും മറ്റ് സ്ഥലങ്ങളിലും ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാൻ ആളുകൾ തടിച്ചുകൂടുമായിരുന്നു. നാട്ടിലെ കല്യാണ സദസ്സുകളിലും ഗാനമേളകളിലുമെല്ലാം ബീരാൻകുട്ടി പാട്ടുമായി കസറും. ഉപ്പയ്ക്കൊപ്പം താളത്തിനൊത്ത് പാട്ടുപാടി ശീലിച്ചവരാണ് മക്കളായ വഹീദയും അംജദ് ഖാനും. പേരമക്കളായ മുഹ്സിന റിയ, റമീല ശഹദ് , ആമിന ഹനൂൻ, ജഹ്സാന തുടങ്ങിയവരാണ് വീട്ടിലെ മറ്റു ഗായകർ.
കാലത്തിന്റെ മാറ്റത്തിനൊപ്പം എല്ലാറ്റിലും മാറ്റം വന്നു. വഹീദയുടെ കല്യാണം കഴിഞ്ഞ ശേഷം പാട്ടുകളെല്ലാം പതിയെ ഇല്ലാതെയായി. ഒരുപാട് കാലം സദസ്സുകളിൽ ബീരാൻ കുട്ടിയുടെയും കുടുംബത്തിന്റെയും പാട്ടുകൾ ഉണ്ടായിരുന്നില്ല.
കൊവിഡ് സമയത്താണ് ഇദ്ദേഹവും കുടുംബവും ഒരുമിച്ചിരുന്നുള്ള പാട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായത്. വഹീദയുടെ മകൾ റമീല ശഹദ് ഒരു ദിവസം ഇൻസ്റ്റഗ്രാമിൽ താൻ പാട്ടുപാടുന്ന വീഡിയോ പങ്ക് വച്ചിരുന്നു. നിരവധി പേർ വീഡിയോ കണ്ടതോടെയാണ് കുടുംബത്തിലെ എല്ലാവരും ഇരുന്ന് പാട്ടൊരുക്കിയാലെന്ത് എന്ന് റമീല ചിന്തിച്ചത്. ഹാർമോണിയത്തിൽ താളം പിടിച്ച് കുടുംബാംഗങ്ങളെല്ലാം ചേർന്ന് പാടുന്ന പാട്ട് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. വീഡിയോ വൈറലായി. ബീരാൻ കുട്ടിയുടെ പാട്ടിന് നല്ല അഭിപ്രായവുമായി ഒരുപാടുപേരെത്തി. വീണ്ടും പാടിത്തുടങ്ങണമെന്ന ആഗ്രഹത്തിലാണ് കുടുംബമിപ്പോൾ.
പാട്ട് വൈറലായതോടെ എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് ഇദ്ദേഹത്തെ ആദരിക്കാനായി വീട്ടിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |