മലപ്പുറം: തിരുവോണത്തെ വരവേൽക്കാൻ സജ്ജമായി നാടും നഗരവും . തിരുവോണത്തെ വരവേൽക്കാൻ നാടിറങ്ങുന്നതിന്റെ പ്രതീക്ഷയിലാണ് കൊവിഡിൽ തളർന്ന വിപണി. അതേസമയം മഴ കനക്കുന്നത് കച്ചവടം കുറയ്ക്കുമോയെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓണവിപണിക്ക് ഉണർവുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. പച്ചക്കറികൾക്ക് കാര്യമായ വില വർദ്ധനവില്ലെന്നതും ആശ്വാസമാണ്. കാലംതെറ്റിയ മഴയിൽ ഓണവിപണി ലക്ഷ്യമിട്ടുള്ള പ്രാദേശിക പച്ചക്കറി കൃഷികൾക്ക് തിരിച്ചടി നേരിട്ടെങ്കിലും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കൂടിയത് തുണയായി. പയറിന് കിലോയ്ക്ക് 35-40 രൂപയാണ് വില. കഴിഞ്ഞ വർഷം 80 രൂപ വരെ വില ഉയർന്നിരുന്നതായി കച്ചവടക്കാർ പറയുന്നു. ഏതാനും പച്ചക്കറികൾക്ക് ചെറിയ വില വർദ്ധനവുണ്ട്. നേന്ത്രപ്പഴം കിലോയ്ക്ക് 50 രൂപയിൽ എത്തിയിട്ടുണ്ട്. നേന്ത്രയുടെ വില വലിയ തോതിൽ ഉയരാതെ പിടിച്ചുനിറുത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവാണ്. ഹോർട്ടികോർപ്പിന്റെ മലപ്പുറം നഗരത്തിലുള്ള ഓണച്ചന്തയിൽ ഇന്നലെ 45 രൂപയാണ് വില. വെള്ളരി, കുമ്പളം, മത്തൻ, പയർ, ചേന, പടവലം എന്നിവയ്‌ക്കൊന്നും കാര്യമായി വില വർദ്ധനവില്ല.
ഓണച്ചന്തകൾ ഇന്ന് തീരും
കീശ ചോരാതെ ഓണമുണ്ണാൻ സഹായിക്കുമെന്നതിനാൽ ഓണച്ചന്തകളിൽ തിരക്കാണ്. സപ്ലൈകോയുടെ ജില്ലാ ഓണം ഫെയറിൽ ഇന്നലെ നല്ല തിരക്കായിരുന്നു. പൊതുവിപണിയേക്കാൾ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോ, കൺസ്യൂമർഫെഡ്, സഹകരണസംഘങ്ങൾ, കുടുംബശ്രീ ഓണച്ചന്തകളിൽ. അരി ജയ, കുറുവ- 25, മട്ട - 24, പച്ചരി - 23, ബിരിയാണി അരി - 40, മുതിര -44
, ഉഴുന്ന് -66, കടല - 43, തുവരപ്പരിപ്പ് - 65, ചെറുപയർ - 74, പഞ്ചസാര - 22, വൻ പയർ - 45, ശബരി വെളിച്ചെണ്ണ അര ലിറ്റർ - 46 എന്നിങ്ങനെയാണ് വില. പൊതുവിപണിയിൽ 100 രൂപയാണ് ഉഴുന്നിന് വില. ശബരി വെളിച്ചെണ്ണയ്ക്ക് 97 രൂപയും. ഹോർട്ടി കോർപ്പിന്റെ പച്ചക്കറി സ്റ്റാളും ഇവിടെയുണ്ട്. നാടൻ പച്ചക്കറികൾ 30 ശതമാനം വിലക്കുറവോടെയാണ് വിൽക്കുന്നത്. കർഷകരിൽ നിന്ന് മാർക്കറ്റ് വിലയേക്കാൾ പത്ത് ശതമാനം അധികം നൽകി ശേഖരിച്ചാണ് വിൽപ്പന. എന്നാൽ ഇന്നലെ പച്ചക്കറികളുടെ ലഭ്യത കുറവായിരുന്നു. ഓരോ ദിവസത്തെയും മാർക്കറ്റ് അനുസരിച്ചാണ് വില നിർണ്ണയം.
സദ്യ വീട്ടിലത്തും
സദ്യയിൽ വിഭവങ്ങളുടെ എണ്ണം കൂട്ടി മത്സരിക്കുകയാണ് ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും. ഒരു സദ്യയ്ക്ക് 150 മുതൽ 300 രൂപ ഈടാക്കുന്നവരുണ്ട്. മലപ്പുറം നഗരത്തിൽ ഓണസദ്യ ലഭ്യമാക്കുന്ന ഹോട്ടൽ 29 വിഭവങ്ങളാണ് ഒരുക്കുന്നത്. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിലാണ് ഓണസദ്യ ലഭ്യമാക്കുക. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ സദ്യ ഓർഡർ ചെയ്താൽ വീട്ടിലെത്തിക്കും. പായസം മേളകൾ കൊവിഡിന് മുമ്പുള്ള അത്ര സജീവമല്ല. പാലടയ്ക്കും അടപ്രഥമനുമാണ് ആവശ്യക്കാരേറെ. വിവിധ പായസങ്ങളുണ്ട്. ലിറ്ററിന് 200 രൂപ മുതലാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |