നിലമ്പൂർ: വിനോദസഞ്ചാര കേന്ദ്രമായ കനോലി പ്ലോട്ടിലേക്ക് സഞ്ചാരികളെയെത്തിക്കുന്നതിനായി ജങ്കാർ സർവ്വീസ് പുനരാരംഭിച്ചു.സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ജങ്കാർ സർവ്വീസ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം പ്രളയത്തിൽ ഒലിച്ചുപോയപ്പോഴാണ് ബദൽ സംവിധാനമെന്ന നിലയിൽ നേരത്തെ ജങ്കാർ തുടങ്ങിയിരുന്നത്. 2019ലെ മലവെള്ളപ്പാച്ചിലിൽ തൂക്കുപാലം തകർന്നതിനെ തുടർന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ ജീപ്പ് സഫാരി ഉൾപ്പെടെ നടപ്പാക്കിയിരുന്നെങ്കിലും വിജയിപ്പിക്കാനായിരുന്നില്ല. തുടർന്നാണ് ബദൽ സംവിധാനമായി ജങ്കാർ പരീക്ഷിച്ചത്.കൊവിഡ് സാഹചര്യങ്ങളെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതോടെ ഇതും നിറുത്തലാക്കി. പിന്നീട് കേന്ദ്രങ്ങൾ തുറന്നെങ്കിലും കനോലിയിലേക്ക് സഞ്ചാരികൾക്ക് എത്തിപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് വനംവകുപ്പ് വീണ്ടും ജങ്കാർ സർവ്വീസ് ആരംഭിക്കാൻ തീരുമാനിച്ചത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാണ് സർവ്വീസ് നടത്തുന്നതെന്ന് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ കെ.ജെ.മാർട്ടിൻ ലോവൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |