വളാഞ്ചേരി: 34 വർഷമായി മുടങ്ങാതെ റംസാൻ വ്രതമനുഷ്ഠിക്കുകയാണ് വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ വളാഞ്ചേരി സ്വദേശി വെസ്റ്റേൺ പ്രഭാകരൻ. സഹോദര മതസ്ഥരുടെ കൂടെ ചേർന്ന് വ്രതനുഷ്ഠിക്കുന്നതോടൊപ്പം മനസ്സിനും ശരീരത്തിനും ഉണർവ് കിട്ടുന്നതിനും നോമ്പെടുക്കുന്നതിലൂടെ സാധിക്കുന്നതായി അദ്ദേഹം പറയുന്നു.
1988ലാണ് സുഹൃത്തും പത്രപ്രവർത്തകനുമായ മുഹമ്മദ് മുസ്തഫയുടെ പ്രേരണയിൽ റംസാൻ വ്രതമെടുത്ത് തുടങ്ങിയത്. പത്ത് ദിവസത്തെ വ്രതമെടുക്കാം എന്ന് കരുതി തുടങ്ങിയത് ഇപ്പോൾ 34-ാം വർഷത്തിൽ എത്തിനിൽക്കുകയാണ്. ഇതിനിടയിൽ ചെറിയ ശസ്ത്രക്രിയയെ തുടർന്ന് വളരെ കുറച്ചു ദിവസത്തെ നോമ്പ് മാത്രമാണ് മുടക്കിയിട്ടുള്ളത്.
എല്ലാ വർഷവും സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവരെ ഉൾപ്പെടുത്തി വീട്ടിൽ വെച്ച് ഇഫ്താർ സംഗമവും നടത്താറുണ്ട് വെസ്റ്റേൺ പ്രഭാകരൻ. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ കെ.ടി ജലീൽ, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, മഹല്ല് ഖത്തീഖ് മുനീർ ഹുദവി വിളയിൽ, സംവിധായകൻ ലാൽജോസ്, ആര്യ മഹർഷി തുടങ്ങി നിരവധി പേർ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാറുണ്ട്.
ജീവകാര്യണ്യ പ്രവർത്തനങ്ങളിലും സജീവം
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 14 വർഷം മുമ്പ് ആരംഭിച്ച വളാഞ്ചേരി ആസ്ഥാനമായുള്ള ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ ചീഫ് കോ ഓഡിനേറ്ററാണ് പ്രഭാകരൻ. സൗജന്യമായി ആംബുലൻസ്, ഫ്രീസർ, മരുന്ന് വിതരണം, ഡയാലിസിസ് സെന്റർ, ലൈബ്രറി, കൗൺസിലിംഗ്, കുടിവെള്ള വിതരണം, ഓക്സിജൻ വിതരണം, പാവപ്പെട്ടവർക്ക് വീട് വച്ചു കൊടുക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ചെഗുവേര ഫോറം നടത്തി വരുന്നത്. വ്യവസായത്തിനപ്പുറം ജീവകാര്യണ്യ പ്രവർത്തനങ്ങളിൽ സജീവമാകുന്നതാണ് കൂടുതൽ സന്തോഷം നൽകുന്നതെന്നും വെസ്‌റ്റേൺ പ്രഭാകരൻ കേരളകൗമുദിയോട് പറഞ്ഞു.
വ്രതമെടുത്ത് തുടങ്ങിയപ്പോൾ മനസ്സിനും ശരീരത്തിനും ഉന്മേഷം ലഭിച്ചു. ഇതാണ് വർഷങ്ങളോളം തുടരാൻ പ്രേരിപ്പിച്ചത്. അത്താഴത്തിനും നോമ്പുതുറക്കും പഴങ്ങളും പച്ചക്കറികളുമടങ്ങിയ മിതമായ ഭക്ഷണമാണ് കഴിക്കുന്നത്. അതിനാൽ തന്നെ നോമ്പ് സമയങ്ങളിൽ ഒട്ടും ക്ഷീണം അനുഭവപ്പെടാറില്ല.
- വെസ്റ്റേൺ പ്രഭാകരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |