SignIn
Kerala Kaumudi Online
Saturday, 27 April 2024 1.17 AM IST

റംസാൻ രാത്രികളിൽ വീടുകളെ ദീപാലംകൃതമാക്കാൻ 'കീടം കത്തിക്കൽ'

ramsan

പൊന്നാനി: റംസാനിലെ രാത്രികളിൽ വീടുകളെ ദീപാലംകൃതമാക്കിയിരുന്ന 'കീടം കത്തിക്കൽ' കഴിഞ്ഞ തലമുറക്ക് മറക്കാത്ത ഓർമ്മ. റംസാനിലെ മുപ്പത് രാത്രികളിലും വീടുകളുടെ കോലായകൾ വിളക്ക് കൊളുത്തി വെളിച്ചം പരത്തിയിരുന്ന രീതിയായിരുന്നു ഇത്. കത്തിക്കാനുള്ള കീടം റംസാൻ കാലത്തേക്ക് പ്രത്യേകമായി ഉണ്ടാക്കിയിരുന്നവയാണ്. പൊന്നാനി നഗരപ്രദേശത്താണ് ഇത് വ്യാപകമായുണ്ടായിരുന്നത്.

വെളിച്ചെണ്ണ പാത്രത്തിന്റെ അടിയിൽ ഊറി നിൽക്കുന്ന അവശിഷ്ടങ്ങളും തവിടും ചേർത്താണ് കീടം ഉണ്ടാക്കുക. കോൺ ആകൃതിയിലാണ് ഇത്. വെളിച്ചെണ്ണയുടെ ഊറിയ ഭാഗം ലഭിക്കാൻ കടകളിൽ മുൻകൂറായി ആവശ്യക്കാരെത്തും. റംസാൻ ആരംഭിക്കുന്നതിന് ഒരാഴ്ച്ച മുൻപ് പലചരക്ക് കടകൾ വൃത്തിയാക്കുന്ന പതിവുണ്ട്. വെളിച്ചെണ്ണ സൂക്ഷിക്കുന്ന വീപ്പകൾക്ക് താഴെ ഒരടി കട്ടിയിൽ അവശിഷ്ടങ്ങൾ ഊറി നിൽക്കുന്നുണ്ടാകും. കീടം ഉണ്ടാക്കുന്നവർ ഇത് ശേഖരിക്കും.

വെളിച്ചെണ്ണ അവശിഷ്ടത്തിൽ തവിട് കുഴച്ച് കോൺ ആകൃതിയിൽ രൂപപ്പെടുത്തും. വിവിധ വലിപ്പത്തിൽ ഇതുണ്ടാക്കും. വീടുകൾ കേന്ദ്രീകരിച്ചാണ് ഇതിന്റെ നിർമ്മാണം. നോമ്പ് ആരംഭിക്കുന്നതിന്റെ തലേനാൾ കീടം സ്വന്തമാക്കാൻ കുട്ടികളെത്തും. ഒട്ടുമിക്ക വീടുകളിലും കീടം ഉണ്ടാക്കും. കുട്ടികൾ ഒരുമിച്ചിരുന്നാണ് ഇതുണ്ടാക്കുക. തറാവീഹ് നമസ്‌കാരം കഴിഞ്ഞെത്തിയാൽ കുട്ടികൾ ഒത്തുകൂടി കീടം കോലായയിൽ നിരത്തിവെക്കും. പന്തത്തിന്റെ മാതൃകയിൽ ഉണ്ടാക്കുന്ന കോലുകൊണ്ട് ഇവ കത്തിക്കും. വീടിനു മുന്നിൽ നിരയായി ദീപം കത്തി നിൽക്കുന്നത് കാണാൻ നിരവധി പേർ എത്തുമായിരുന്നു.

അഞ്ച് സെന്റീമീറ്റർ നീളത്തിലും അത്ര തന്നെ വീതിയിലുമാണ് കീടം ഉണ്ടാക്കുക. ഒന്ന് കത്തി തീരുമ്പോഴേക്ക് അടുത്തത് കത്തിക്കും. നോമ്പ് മുഴുവൻ കീടം ഉണ്ടാക്കാനുള്ള അത്രയും വെളിച്ചെണ്ണ അവിശിഷ്ടം പല വീടുകളിലും ശേഖരിച്ചുവെച്ചിട്ടുണ്ടാകും. അങ്ങാടിയിലെ മുഴുവൻ കടകളും കയറിയിറങ്ങിയാണ് ഇത് ശേഖരിക്കുക. ചില കടക്കാർ ചെറിയ തുക ഈടാക്കും. പലരും സൗജന്യമായാണ് നൽകുക. തറാവീഹിന് ശേഷം തുടങ്ങി അത്താഴം കഴിക്കുന്ന പുലർച്ചെ രണ്ട് മണി വരെ കീടം കത്തിക്കൽ തുടരും. കീടത്തിന് പിന്നിലായി വിവിധ വർണ്ണങ്ങളിലുള്ള മെഴുകുതിരി കത്തിച്ചുവെക്കുന്നതും പതിവായിരുന്നു. ഇതോടൊപ്പം മുത്താഴക്കുറ്റിയിൽ വെടി പൊട്ടിക്കുന്നവരുമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.