പരപ്പനങ്ങാടി: ധീര സൈനികന് ആദരാഞ്ജലികൾ അർപ്പിക്കാൻ പരപ്പനങ്ങാടിയിലേക്കെത്തിയത് നൂറുകണക്കിന് ആളുകൾ. ഇന്നലെ സൈനികൻ മുഹമ്മദ് ഷൈജലിന്റെ പരപ്പനങ്ങാടി അയ്യപ്പൻകാവ് കെ.പി.എച്ച് റോഡ് നുള്ളക്കുളത്തിന് സമീപമുള്ള വീട്ടിലേക്കാണ് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെത്തിയത്. മന്ത്രിമാരായ കെ. രാജൻ, അഹമ്മദ് ദേവർകോവിൽ, ബിനോയ് വിശ്വം എം.പി, കെ.പി.എ മജീദ് എം.എൽ.എ, കെ. അബ്ദുൽഹമീദ് എം.എൽ.എ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, മുൻ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ബി.ജെ.പി നേതാവ് രവിതേലത്ത് തുടങ്ങി ജനപ്രതിനിധികൾ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആർ.ഡി.ഒ സുരേഷ്, തഹസിൽദാർ പി.ഒ സാദിഖ് തുടങ്ങിയ ഉദ്യോഗസ്ഥരും വീട്ടിലെത്തി.
കുഞ്ഞുമക്കളെ വിട്ട്...
13 വയസുകാരിയായ ഫാത്തിമ സാൻഹ, എട്ടു വയസ്സുകാരൻ മുഹമ്മദ് അൻസിൽ, മൂന്ന് വയസുള്ള ഷാൻസാ എന്നീ കുഞ്ഞുമക്കളിൽ നിന്നാണ് വിധി മുഹമ്മദ് ഷൈജലിനെ തട്ടിയെടുത്തത്. അടുത്ത വർഷം സൈനിക സേവനത്തിൽ നിന്നും വിരമിക്കാനിരിക്കെയാണ് ദാരുണാന്ത്യം. മരണമെത്തുന്നതിന് തൊട്ടു തലേ ദിവസം രാത്രി 10ന് മുഹമ്മദ് ഷൈജൽ ഭാര്യയുമായി സംസാരിച്ചിരുന്നു. ഗാന്ധി നഗറിൽ നിന്ന് ലഡാക്കിലേക്ക് പോവുകയാണെന്നും സുഖമാണെന്നും ഭാര്യ റഹ്മത്തിനോട് പറഞ്ഞപ്പോഴും അവർ ഒരിക്കലും കരുതിയിരുന്നില്ല തന്റെ പ്രിയതമന്റെ അവസാന വാക്കുകളാണിതെന്ന്.
ഷൈജലിന്റെ ചെറുപ്പത്തിൽത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചു. തുടർന്ന് മാതാവ് സുഹ്റയുടെയും ബന്ധുക്കളുടെയും സംരക്ഷണത്തിലാണ് ഷൈജലും സഹോദരങ്ങളും വളർന്നത്. രാഷ്ട്ര സേവനത്തിൽ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ഏറ്റുവാങ്ങിയ ഷൈജൽ നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിലും വ്യാപൃതനായിരുന്നു. നാട്ടിൽ വരുമ്പോഴെല്ലാം സി.എഫ്.സി ആർട്സ് ആൻഡ് ചാരിറ്റി ക്ലബിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |