വൈകി നടീൽ കഴിഞ്ഞ പാടങ്ങളിൽ വെള്ളമെത്തിക്കുക പ്രയാസകരം
വടക്കഞ്ചേരി: വേനൽ കടുത്തതോടെ മംഗലംഡാം ഉൾപ്പെടെ ജില്ലയിലെ പ്രധാന ജലസ്രോതസുകളിലെ ജലനിരപ്പ് താഴുന്നു. 71. 71 മീറ്ററാണ് മംഗലം ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. യഥാസമയം രണ്ടാംവിള കൃഷിയിറക്കിയവർക്ക് ഉണക്കം കൂടാതെ രണ്ടാംവിള കൊയ്‌തെടുക്കാനാകും.
ഏകീകൃത കൃഷിയിറക്കൽ പല പാടശേഖരങ്ങളിലുമില്ലാത്തത് ജലസേചനത്തിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. 120 ദിവസം മൂപ്പുള്ള നെല്ലിനം കഴിഞ്ഞ മാസം നട്ട പാടങ്ങളുമുണ്ട്. ഇവിടേക്കെല്ലാം കൊയ്ത്തുവരെ വെള്ളമെത്തിക്കുക പ്രായോഗികമല്ല. ഒരു പാടശേഖരത്തിൽ ഒരേസമയം കൃഷിയിറക്കാൻ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന വിലയിരുത്തലുണ്ട്.
കനാലുകളിലെ ചോർച്ചക്കൊപ്പം സ്ളൂയിസുകൾ തകർന്നുള്ള ജലനഷ്ടവും പല ഭാഗത്തുമുണ്ട്. ഇതിനാൽ കരിപ്പാലി, മംഗലം പുഴകളിൽ ഇപ്പോഴും ഒഴുക്ക് നിലച്ചിട്ടില്ല. പോത്തുണ്ടി ഡാമിലെ കനാലുകളിൽ നിന്നുള്ള ചോർച്ചയെ തുടർന്ന് കരിപ്പാലി പുഴ പരന്നൊഴുകുന്ന സ്ഥിതിയാണ്.
നെൽകൃഷി ചെയ്യുന്ന സ്ഥലം നന്നേ കുറഞ്ഞതും വേണ്ടത്ര പ്രോത്സാഹനമില്ലാത്തതും കൃഷിയിൽ നിന്ന് പിന്മാറാൻ കർഷകരെ പ്രേരിപ്പിക്കുന്നു. പുഴകളിലെ ചെറു തടയണകളെല്ലാം തകർന്ന് കിടക്കുന്നതിനാൽ ഡാമുകളിലെ വെള്ളം വറ്റിയാൽ പുഴകളും വരളും. ഇതുവഴി കിണർ ഉൾപ്പെടെയുള്ള ജലസ്രോതസുകളിലെ ജലനിരപ്പും താഴും.
ഏകദേശം 18 ദിവസത്തേക്ക് കൃഷിക്ക് നൽകാനുള്ള വെള്ളം കൂടി ഉണ്ടാകും. അടുത്ത ദിവസങ്ങളിൽ വീണ്ടും കനാലുകളിലേക്ക് വെള്ളം തുറന്നു വിടുന്നുണ്ട്.
-ലെസ്‌ലി, അസി.എൻജിനീയർ, ജലസേചന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |