കാഞ്ഞിരപ്പുഴ കനാൽ വെള്ളം ലഭ്യമാക്കണമെന്ന്
ശ്രീകൃഷ്ണപുരം: വേനൽ കനത്തതോടെ കരിമ്പുഴ, കാരാകുറുശി മേഖലയിലുള്ളവർ കടുത്ത കുടിവെള്ള ക്ഷാമവും വരൾച്ചയും മൂലം ദുരിതത്തിലായി. കരിമ്പുഴ- രണ്ട് വില്ലേജിലുൾപ്പെട്ട പ്രദേശങ്ങളിലാണ് വരൾച്ച ഏറെ രൂക്ഷം. കാഞ്ഞിരപ്പുഴ ഡാമിൽ നിന്ന് കനാൽ വഴിയെത്തുന്ന വെള്ളമാണ് വേനലിൽ പ്രദേശത്ത് കുടിവെള്ളത്തിനും ജലസേചനത്തിനും ഏക ആശ്രയം.
കുറവൻകുന്ന്, കിഴക്കേക്കര കോളനി, തണ്ണീർപ്പന്തൽ, കരിയോട്, എളമ്പുലാശേരി, പൊമ്പ്ര, കാരക്കാട് പ്രദേശങ്ങളിൽ വരൾച്ച ഏറെ ബാധിച്ചു. ഈ ഭാഗങ്ങളിൽ കിണറുകൾ വറ്റിയ അവസ്ഥയിലാണ്. ജലസേചനത്തിനും വെള്ളം ലഭിക്കാതെ വന്നതോടെ നെൽകൃഷി, വാഴ, കവുങ്ങ്, തെങ്ങ് എന്നിവ ഉണക്കുഭീഷണിയിലാണ്.
കഴിഞ്ഞ വർഷക്കാലത്ത് മഴ വെള്ളത്തോടൊപ്പം ചെളിയും മണ്ണും ഒഴുകിവന്ന് കനാലിന്റെ ഇരുകരകളിലെയും മിക്ക ഭാഗങ്ങളും അടഞ്ഞുതൂർന്ന അവസ്ഥയാണ്. ചെളിയും മണ്ണും നീക്കാത്തതിനാൽ കനാൽ വെള്ളം ലഭിച്ചാലും പ്രയോജനം ലഭിക്കില്ലെന്നാണ് നാട്ടുകാരുടെ പരാതി. തൊഴിലുറപ്പ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി കനാൽ ശുചീകരിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് പ്രധാന പ്രശ്നം.
കനാൽ വെള്ളം ലഭ്യമാക്കാൻ അധികൃതർ സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |