പാലക്കാട്: കൊവിഡ് രണ്ടാംതരംഗത്തെ പ്രതിരോധിക്കാൻ ഗവ. ആയുർവേദ ക്ലിനിക്കുകൾ സജീവം. ഗുരുതര ലക്ഷണങ്ങമില്ലാത്ത കൊവിഡ് രോഗികളാണ് ആയുർവേദ ചികിത്സയെ ആശ്രയിക്കുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയം കൊവിഡ് ചികിത്സയിൽ നിർദേശിച്ചതും ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതുമായ മരുന്നുകളാണ് 'ഭേഷജം' പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.
അതത് പഞ്ചായത്ത് ആയുർവേദ ക്ലിനിക്കുമായി ബന്ധപ്പെട്ടാൽ ആശാ വർക്കർമാർ മുഖേന മരുന്ന് വീട്ടിലെത്തിക്കും. പദ്ധതിയിലൂടെ ജില്ലയിലെ 104 ക്ലിനിക്ക് വഴി 8333 പേർക്ക് ഔഷധം നൽകി കഴിഞ്ഞു. തുടക്കത്തിലേ ആയുർവേദ ഔഷധം കഴിക്കുന്നവർ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് വളരെ കുറവാണ്. ഓക്‌സിജൻ അളവ് കുറഞ്ഞ് രോഗം മൂർച്ഛിക്കുന്നത് തടയുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കൊവിഡ് രോഗികൾ, ക്വാറന്റയിനിലുള്ളവർ, രോഗം ഭേദമായവർ എന്നിവർക്ക് മാനസിക സമ്മർദ്ദം കൂടുന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഡോക്ടറുടെ സഹായം തേടുന്നതിന് ജീവാമൃതം ടെലി കൗൺസിലിംഗ് സംവിധാനമുണ്ട്. കൗൺസിലിങ്ങിനായി ഡോ.ഷമീന ജസീലിനെ (9526942342) ബന്ധപ്പെടാം. കൂമാണ്ഡ രസായനം, വില്വാദി ഗുളിക, ച്യവനപ്രാശം, ഇന്ദുകാന്തം കഷായം എന്നിവയാണ് പ്രധാന മരുന്നുകൾ. പ്രതിരോധത്തിന് ആയുഷ് കാതം, സുദർശനം ഗുളിക, സംശമനിവാടിക, ചിറ്റമൃത് കഷായം, വില്വാദി ഗുളിക എന്നിവയും ഫലപ്രദമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |