ചിറ്റൂർ: ചരിത്രത്തിലാദ്യമായി തുടർഭരണം നേടിയ ഇടതുമുന്നണി സർക്കാർ നാളെ സത്യവാചകംചൊല്ലി അധികാരമേൽക്കുമ്പോൾ ചിറ്റൂരിലെ ജനതയുടെ പ്രതീക്ഷകളും ഏറെയാണ്. പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയിലും ചിറ്റൂരിന്റെ സ്വന്തം കെ.കൃഷ്ണൻകുട്ടി മന്ത്രിയായുണ്ടാകും. തന്റെ രണ്ടാം ഇന്നിംഗ്സിലും തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
പെരുമാട്ടി പഞ്ചായത്ത് എഴുത്താണിയിൽ കർഷകനായ കുഞ്ചു കുട്ടിയുടേയും ജാനകിയുടേയും മകനായി 1944 ആഗസ്റ്റ് 13നാണ് കെ.കൃഷ്ണൻകുട്ടി ജനിച്ചത്. ഹൈസ്കൂൾ പഠനത്തിന് ശേഷം ഇരുപതാം വയസിൽ സംഘടനാ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവേശം. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി മെമ്പറായിരുന്നു. പിന്നീട് ജനതാ പാർട്ടിയിലൂടെ സോഷ്യലിസ്റ്റ് ചേരിയിലേക്കെത്തി. ജനതാ പാർട്ടി ദേശീയ നിർവാഹ സമിതിയംഗം, ജനതാദൾ (എസ്) സംസ്ഥാന പ്രസിഡണ്ട്, സോഷ്യലിസ്റ്റ് ജനത സംസ്ഥാന സെക്രട്ടറി ജനറൽ എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ ജനതാദൾ (എസ്) ദേശീയ നിർവാഹ സമിതി അംഗമാണ്.
നിയമസഭയിലേക്ക് ഇത് അഞ്ചാം ഊഴം. 1980ൽ ചിറ്റൂരിൽ നിന്ന് ആദ്യവിജയം. രണ്ടുവർഷ കാലാവധിയെ ഈ സഭയ്ക്ക് ഉണ്ടായിരുന്നുള്ളു. 1982ൽ വീണ്ടും നിയമസഭയിലെത്തി. 1991, 2016 ലെ സഭകളിലും അദ്ദേഹം ചിറ്റൂരിനെ പ്രതിനിധികരിച്ചു. 2021 ൽ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ചു കൊണ്ടുള്ള ഭൂരിപക്ഷത്തിലായിരുന്നു വിജയം.
കാലാവസ്ഥ വ്യതിയാനം, പുഴ സംരക്ഷണം അന്താരാഷ്ട്ര കരാറുകൾ, കർഷക ക്ഷേമം, കാർഷിക വിപണനവും സംഭരണവും നിയമ സഭാംഗമമന്ന നിലയിൽ അദ്ദേഹം അവതരിപ്പിച്ച പ്രമേയങ്ങളും പങ്കെടുത്ത ചർച്ചകളും ഏത് നിയമ വിദ്യാർത്ഥിയ്ക്കും പഠന വിഷയമാക്കാവുന്ന ഉദാത്ത മാതൃകകളാണ്. കഴിഞ്ഞ മന്ത്രിസഭയിൽ ഭരണം എറ്റെടുത്ത രണ്ടര വർഷക്കാലയളവിൽ തീർത്തും നിശബ്ദനായി വിപ്ലവകരമായ മാറ്റങ്ങളാണ് അദ്ദേഹം സംസ്ഥാനത്ത് നടപ്പിലാക്കിയത്. മുടങ്ങിക്കിടന്ന അഞ്ചിലധികം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ചു. 10 ലധികം പുതിയ പ്രൊജക്ടുകൾ സാധ്യത കണ്ടെത്തി നടപ്പിലാക്കാൻ മുൻകൈയ്യെടുത്തു.
അന്തർ സംസ്ഥാന കരാറിലെ തർക്കങ്ങൾ തീർത്ത് കേരള - തമിഴ്‌നാട്, കേരള - കർണാടക ബന്ധം സുദൃഢമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |