വടക്കഞ്ചേരി: ദേശീയപാത നവീകരണം നിലച്ചതോടെ നിർമ്മാണത്തിനെത്തിച്ച നൂറോളം വാഹനങ്ങൾ ചുവട്ടുപാടത്ത് കരാർ കമ്പനി ഓഫീസിന് സമീപം തുരുമ്പെടുത്ത് നശിക്കുന്നു. ഓഫീസിന് സമീപമുള്ള പെട്രോൾ പമ്പിനും വർക്ക് ഷോപ്പിനും സമീപം നിറുത്തിയിട്ട വാഹനങ്ങളാണ് നശിക്കുന്നത്.
50ൽ അധികം ടിപ്പറുകൾ, ടോറസുകൾ, എസ്‌കവേറ്റർ, ജെ.സി.ബി, സ്റ്റോൺ ബ്രോക്കർ, ഡ്രൈഡർ റോഡ് റോളർ, ടാറിംഗ് മെഷീൻ തുടങ്ങിയവ ഇതിലുണ്ട്. കമ്പനിയുടെ വാഹനങ്ങളെ കൂടാതെ വാടകയ്ക്കെടുത്തവയും ഉൾപ്പെടെയാണ് തുരുമ്പെടുക്കുന്നത്. ശമ്പളം ലഭിക്കാതെ പല തവണയായി വിദഗ്ദ്ധ തൊഴിലാളികൾ ഉൾപ്പെടെ ജോലി മതിയാക്കി മടങ്ങി. ഇതോടെയാണ് വാഹനങ്ങൾ ഓടാതായത്. ഒഡീഷ, ആന്ധ്ര, ബീഹാർ, ബംഗാൾ, യു.പി തുടങ്ങിയ ഭാഗങ്ങളിൽ നിന്നെത്തിച്ച വാഹനങ്ങൾ ഉപയോഗിക്കാൻ ആളില്ലാതായതോടെ കാടുകയറിത്തുടങ്ങി.
ഇതിനിടെ വാടക വാഹന ഉടമകളും യഥാസമയം പണം കിട്ടാതെ ദുരിതത്തിലായി. 150ൽ അധികം വാഹനങ്ങളാണ് വാടകയ്ക്കെടുത്തിട്ടുള്ളത്. ഈ ഇനത്തിൽ തന്നെ കോടികൾ ബാദ്ധ്യതയുണ്ട്. നിലവിൽ ഓടുന്ന 30ൽ അധികം ചെറുവണ്ടികൾക്കും വാടക കുടിശികയുണ്ട്. പണം നൽകിയില്ലെങ്കിൽ വീണ്ടും സമരത്തിനിറങ്ങുമെന്ന് വാഹന ഉടമകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |