പാലക്കാട്: സ്‌കൂൾ ഗേറ്റിലൂടെ ക്ലാസിലേക്ക് പായാനാകില്ല, ഒന്നിച്ചിരുന്ന് പഠിക്കാനും കളിക്കാനുമാകില്ല, അവധിക്കാലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാനും കഴിയില്ല, പക്ഷേ കുട്ടികൾ ഇന്നലെ മുതൽ വീണ്ടും പഠനലോകത്തേക്ക് കാലെടുത്തുവച്ചു. കൊവിഡ് അതിവ്യാപനമാണ് ഇത്തവണയും ഓൺലൈൻ പഠനത്തിലേക്ക് വഴിതുറന്നത്. കഴിഞ്ഞ വർഷത്തെപോലെ തന്നെ ഇക്കുറിയും കുറച്ചുനാളത്തേക്കെങ്കിലും ഫോണും ലാപ്‌ടോപ്പും കംപ്യൂട്ടറുമൊക്കെയാവും കുരുന്നുകളുടെ ക്ലാസ് മുറികൾ. വെർച്വൽ പ്രവേശനോത്സവത്തോടെയാണ് ഇത്തവണത്തെ അദ്ധ്യായന വർഷത്തിന് തുടക്കമിട്ടത്. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷമാണ് ജില്ലയിലെ സ്‌കൂൾതലങ്ങളിൽ പ്രവേശനോത്സവം നടന്നത്. ജനപ്രതിനിധികൾ, സ്‌കൂൾ അധികൃതർ, പി.ടി.എ ഭാരവാഹികൾ എന്നിവരും പങ്കാളികളായി.
മെയ് 19 മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 20,290 കുട്ടികളാണ് ഇത്തവണ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനമില്ലെങ്കിലും മിക്ക അദ്ധ്യാപകർ ഇന്നലെ വിദ്യാലയങ്ങളിലെത്തിയിരുന്നു. വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ഫസ്റ്റ് ബെൽ ക്ലാസിന് പുറമെ ഇത്തവണ ഓൺലൈൻ ക്ലാസുകളഉം തുടങ്ങുന്നുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ അദ്ധ്യാപകർ വിദ്യാലയങ്ങളിലെത്തി വിലയിരുത്തി. ഗൂഗിൾ മീറ്റ് വഴിയാണ് ഓൺലൈൻ ക്ലാസ് നടത്തുക.
അതേസമയം ഓൺലൈൻ ക്ലാസിന് വിദ്യാർത്ഥികൾക്ക് സൗകര്യമുണ്ടോയെന്ന പരിശോധനയും പുരോഗമിക്കുകയാണ്. സ്മാർട്ട് ഫോണില്ലാത്തവർ, അംഗൺവാടി, കമ്മ്യൂണിറ്റി സെന്റർ തുടങ്ങിയ പൊതുകേന്ദ്രങ്ങളിലെത്താൻ കഴിയാത്തവർ, മറ്റ് അടിസ്ഥാന സൗകര്യമില്ലാത്തവർ എന്നിവരുടെ വിവരങ്ങൾ ബി.ആർ.സിയുടെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം ശേഖരിച്ചുവരികയാണ്.
കൂടാതെ ജില്ലയിൽ ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള പുസ്തകവിതരണവും പുരോഗമിക്കുകയാണ്. ജില്ലയിൽ 20,99,454 പുസ്തകങ്ങളാണ് വിതരണത്തിനായി സ്‌കൂളുകളിൽ എത്തിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ഓൺലൈൻ വഴിയുള്ള പ്രവേശനം പുരോഗമിക്കുകയാണ്. ഓൺലൈൻ ക്ലാസിന് വിദ്യാർത്ഥികൾക്ക് സൗകര്യമുണ്ടോയെന്ന പരിശോധനയും നടക്കുന്നുണ്ട്. പരിശോധന പൂർത്തിയായ ഉടൻ സൗകര്യങ്ങൾ സജ്ജമാക്കി ജൂൺ അവസാന വാരത്തോടെ ഓൺലൈൻ ക്ലാസുകളും ആരംഭിക്കാനാണ് ശ്രമം.
എം.കെ.നൗഷാദ് അലി,
സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജ്രക്ട് കോ ഓർഡിനേറ്റർ, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |