പാലക്കാട്: കാലവർഷം പടിവാതിക്കലെത്തിയതോടെ പ്രളയവും മറ്റ് പ്രകൃതിക്ഷോഭങ്ങളും മുന്നിൽകണ്ടുള്ള ജാഗ്രതാ നിർദ്ദേശവുമായി അഗ്നിശമനസേന. മഴക്കാലത്ത് അത്യാഹിതങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ വാഹനങ്ങൾ, ഓക്സിജൻ സിലിണ്ടറുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങളെല്ലാം അറ്റകുറ്റപണികൾ നടത്തി പ്രവർത്തനക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വെള്ളക്കെട്ട്, ഉരുൾപൊട്ടൽ എന്നിവയുണ്ടായാൽ അപകടസ്ഥലങ്ങളിലേക്ക് മറ്റുള്ളവർ പോകുന്നത് ഒഴിവാക്കണം. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന് മുമ്പ് നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ മിക്ക അഴുക്കുചാലുകളുടെ നവീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതോടെ മഴ ശക്തമായാൽ നഗരത്തിലെ റോഡുകളിലും മറ്റും ഉണ്ടാകാൻ ഇടയുള്ള വെള്ളക്കെട്ടിന് അല്പം ശമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 2018ലെ പേമാരിയിൽ നഗരം വെള്ളത്തിനടിയിലായതിന്റെ പ്രധാന കാരണം അഴുക്കുചാൽ നവീകരണത്തിലെ പാളിച്ചയായിരുന്നു.
ശ്രദ്ധിക്കേണ്ടവ
1. വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളിലേക്ക് വാഹനങ്ങളിൽ പോകരുത്
2. വെള്ളക്കെട്ടിലൂടെ പേകേണ്ടത് അത്യാവശ്യമാണെങ്കിൽ നീളമുള്ള കമ്പോ വടിയോ ഉപയോഗിച്ച് വെള്ളത്തിന്റെ ആഴംനോക്കി ഉറപ്പ് വരുത്തിയ ശേഷം മാത്രം യാത്ര തുടരുക.
3. ഇലക്ട്രിക് പോസ്റ്റുകൾക്ക് സമീപത്തുകൂടി നടന്നുപോകുന്നത് ഒഴിവാക്കുക, ഇലക്ട്രിക് ലൈനുകൾ പൊട്ടികിടക്കുന്ന സ്ഥലങ്ങളിലേക്ക് പോകരുത്
4. വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളിൽ ഉടൻ വൈദ്യുതി - ഗ്യാസ് കണക്ഷനുകൾ ഓഫാക്കുക
5. തുടർച്ചയായി വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറി താമസിക്കാൻ ശ്രമിക്കുക
6. കേടായ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കരുത്
7. ഏമർജൻസി കിറ്റ്, ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവ കരുതിവക്കുക
8. വീടുകളിൽ ഫർണീച്ചർ, ഉപകരണങ്ങൾ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ പരമാവധി ഉയർത്തിവയ്ക്കാൻ ശ്രമിക്കുക
9. ഉപയോഗശൂന്യമായ ക്വാറികൾ, കുളങ്ങൾ, കിണറുകൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ കമ്പിവേലിയോ മറ്റോ കെട്ടി അടച്ചിടണം
10. ക്ഷേത്രങ്ങളുടെയോ സ്വകാര്യ വ്യക്തികളുടെയോ അപകടസാധ്യതയുള്ള കുളങ്ങളിൽ അതുമായി ബന്ധപ്പെട്ട വ്യക്തികൾ അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിക്കുക.
കൊവിഡ് പ്രവർത്തനങ്ങളെ തുടർന്ന് ജീവനക്കാരുടെ കുറവുള്ളതിനാൽ ജില്ലയിൽ ഉരുൾപൊട്ടലുണ്ടാകാൻ സാദ്ധ്യതയുള്ള മലയോരമേഖലകൾ കേന്ദ്രീകരിച്ച് മാത്രമാണ് നിലവിൽ പരിശോധനകൾ നടക്കുന്നത്. അത്യാഹിതമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്താനുള്ള സംഘം സജ്ജമാണ്. നിലവിലെ സാഹചര്യത്തിൽ കൊവിഡ് രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്നവർ, മറ്റുള്ളവർ എന്നിവർക്കായി പ്രത്യേകമായി ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കുന്ന നടപടികൾ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
വി.കെ.ഋതീജ്, ജില്ലാ ഫയർ ഓഫീസർ, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |