പാലക്കാട്: ലോക്ക് ഡൗൺ ഇളവ് വന്നതോടെ ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്സ് ടെസ്റ്റ് സജീവമായി. കൊവിഡ് ഒന്നാംതരംഗ ശേഷം ലേണേഴ്സ് ടെസ്റ്റ് പൂർണമായും ഓൺലൈനാക്കിയിരുന്നു. രണ്ടാംതരംഗത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ടെസ്റ്റ് പ്രതിസന്ധിയിലായി. ഇതോടെ ദിവസം ഏഴുമുതൽ പത്തുവരെ പേർ മാത്രമാണ് ലേണേഴ്സ് ടെസ്റ്റിൽ പങ്കെടുത്തിരുന്നത്.
നിലവിൽ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെയാണ് ടെസ്റ്റ് സജീവമായത്. ഇപ്പോൾ ദിവസേന 20 മുതൽ 30 വരെ പേർ ടെസ്റ്റിൽ പങ്കെടുക്കുന്നു. വ്യാപനത്തിന് മുമ്പിത് 70-100 പേരായിരുന്നു. രണ്ടായിരത്തോളം ലേണേഴ്സ് അപേക്ഷയാണ് ജില്ലയിൽ കെട്ടിക്കിടന്നത്. കൊവിഡ് പ്രതിസന്ധി മൂലം ജനുവരി മുതലുള്ള ലേണേഴ്സ് ഫയൽ തീർപ്പാക്കാനുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റ് വൈകും
കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ച ഡ്രൈവിംഗ് ടെസ്റ്റ് ഇനിയും പുനഃരാരംഭിച്ചിട്ടില്ല. ഏപ്രിൽ അവസാനത്തോടെയാണ് ടെസ്റ്റ് നിറുത്തിയത്. ഡ്രൈവിംഗ് സ്കൂളുകൾക്കും പ്രവർത്തനാനുമതിയില്ല. കൊവിഡിന് മുമ്പ് പാലക്കാട്- 120ഉം മറ്റ് താലൂക്ക് കേന്ദ്രങ്ങളിൽ 60ഉം പ്രതിദിന ടെസ്റ്റ് നടത്തിയിരുന്നു. കൊവിഡിന് ശേഷം ഇത് പാലക്കാട്- 60, മറ്റ് താലൂക്കുകളിൽ- 30 എന്നിങ്ങനെയാക്കി കുറച്ചു.
ലേണേഴ്സ് ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ഐ.ഡിയും പാസ്‌വേഡും മൊബൈലിലൂടെ നൽകും. വൈകിട്ട് ആറിന് ശേഷം സമയമനുവദിക്കും. ഓരോരുത്തർക്കും വീട്ടിലിരുന്നോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ പരീക്ഷയെഴുതാം. ലേണേഴ്സ് പൂർത്തിയായവർ ആറുമാസത്തിനകം ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം. നിലവിലെ സാഹചര്യത്തിൽ ജൂലായിൽ ടെസ്റ്റ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ടെസ്റ്റ് നടക്കാതിരുന്നാൽ ലേണേഴ്സിന്റെ കാലാവധി നീട്ടി നൽകണം.
-സി.മോഹനൻ, ജോയിന്റ് ആർ.ടി.ഒ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |