നെന്മാറ: നെല്ലിയാമ്പതിയിലെ സ്വകാര്യ എസ്റ്റേറ്റിനകത്തുള്ള നിത്യഹരിത ബെൽട്ടിലെ മുപ്പതേക്കർ സ്ഥലത്ത് പുതിയ റിസോർട്ട് നിർമ്മിക്കാനുള്ള അനുമതി നൽകാൻ അണിയറ നീക്കം. നെന്മാറ ഡിവിഷനിൽ ഉൾപ്പെട്ട കൊല്ലങ്കോട് വനം റേഞ്ചിന്റെ പരിധിയിലെ ചന്ദ്രാമല എസ്‌റ്റേറ്റിനകത്തെ ഊത്തുക്കുഴി ഭാഗത്തുള്ള സ്ഥലത്താണ് റിസോർട്ട് നിർമ്മിക്കാനൊരുങ്ങുന്നത്. ഈ പ്രദേശത്തോട് ചേർന്നുള്ള അഞ്ചേക്കർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വനംവകുപ്പ് പരസ്ഥിതിലോല പ്രദേശമായി ഏറ്റെടുത്തിരുന്നു. ആനത്താരകൾ കടന്നുപോകുന്ന പ്രദേശത്തെ നിരവധി മരങ്ങൾ മുറിച്ചുമാറ്റിയാണ് പുതിയ റിസോർട്ട് നിർമ്മിക്കാനൊരുങ്ങുന്നത്.
പറമ്പിക്കുളം, തേക്കടി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും കഴിഞ്ഞ ഏപ്രിൽ 27ന് കൊല്ലങ്കോട് വനം റേഞ്ച് ഓഫീസർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഈ സ്ഥലത്തിന് എൻ.ഒ.സി നൽകാമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാണ് നെമ്മാറ ഡി.എഫ്.ഒ ഓഫീസിൽ നിന്നും എൻ.ഒ.സി നൽകാനുള്ള നീക്കം നടക്കുന്നത്. വ്യക്തമായ അന്വേഷണങ്ങളോ മറ്റും നടത്താതെയാണ് വനംവകുപ്പ് പദ്ധതിക്ക് അനുമതി നൽകാൻ തയ്യാറെടുക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പരിസ്ഥിതി സംഘടനകൾ അറിയിച്ചു.
തേക്കടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ സ്ഥലം ധാരാളം വന്യമൃഗങ്ങൾ അധിവസിക്കുന്നിടമാണ്. മിക്ക സമയങ്ങളിലും കടുവ, പുലി, കരടി ഉൾപ്പെടെയുള്ള ജീവികളുടെ സാന്നിദ്ധ്യമുണ്ടാകാറുണ്ട്. ആനത്താര കടന്നുപോകുന്ന സ്ഥലം കൂടിയാണിതെന്ന് നെല്ലിയാമ്പതിയെ കുറിച്ചുള്ള പഠനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. നെല്ലിയാമ്പതി വില്ലേജിലെ പുതിയസർവ്വേ നമ്പർ ഒന്നിൽ ബ്ലോക്ക് നമ്പർ10.2/ 1 എന്ന തണ്ടപ്പേരിലെ 191ഏക്കറിൽ 30ഏക്കറോളം വരുന്ന ഈ ഭൂമി കൊല്ലങ്കോട് വെങ്ങുനാട് കോവിലകത്തിന്റെ കൈവശമുണ്ടായിരുന്നതാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വനം മന്ത്രിയായിരുന്ന കെ.രാജു കരാർ ലംഘനം നടത്തിയ ഏഴ് എസ്റ്റേറ്റുകൾ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിൽ ചന്ദ്രാമലയും ഉൾപ്പെട്ടിരുന്നു. കോടികൾ മുടക്കിയാണ് വനത്തിനുള്ളിൽ വലിയ മുതൽമുടക്കിൽ റിസോർട്ട് നിർമ്മിക്കാൻ ഒരുങ്ങുന്നത്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ഈ നീക്കം തടയണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |