പാലക്കാട്: ലോക്ക്ഡൗണിൽ ഇളവ് വന്നതോടെ കെ.എസ്.ആർ.ടി.സി ജില്ലയിൽ കൂടുതൽ സർവീസ് നടത്തി. ഇന്നലെ പാലക്കാട് ഡിപ്പോയിൽ നിന്ന് 30 സർവീസാണ് നടത്തിയത്. അഞ്ച് ബോണ്ട് സർവീസുകളും ഇതിലുൾപ്പെടും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ തൃശൂർ, കോഴിക്കോട് റൂട്ടുകളിൽ അരമണിക്കൂർ ഇടവിട്ട് സർവീസ് നടത്തി. തിരുവനന്തപുരം, എറണാകുളം, കോട്ടയം സർവീസുകളും നടത്തി. രാവിലെയും വൈകിട്ടും ഗുരുവായൂർ റൂട്ടിലും അരമണിക്കൂർ ഇടവിട്ട് സർവീസുണ്ടായിരുന്നു.
പട്ടാമ്പിയിൽ നിന്നും ഒറ്റപ്പാലത്ത് നിന്നും പാലക്കാട് സിവിൽ സ്റ്റേഷനിലേക്ക് രണ്ടുവീതം സർവീസുകളും വാളയാറിലേക്ക് രണ്ട് ഓർഡിനറി സർവീസും നടത്തി. ഈ സർവീസുകൾ ഇന്നും ഉണ്ടാകും. ശനി, ഞായർ സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ ആരോഗ്യ പ്രവർത്തകർക്കായി നടത്തുന്ന സർവീസ് മാത്രമാണുണ്ടാകുക.
ചില ദീർഘദൂര സർവീസുകളിലൊഴികെ മറ്റ് സർവീസുകളിലെല്ലാം യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. കൊവിഡ് ഭീതിയും മഴയുമാണ് യാത്രക്കാരുടെ എണ്ണം കുറയാൻ കാരണം. വരും ദിവസങ്ങളിൽ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങൾ തുറക്കുന്നതോടെ യാത്രക്കാരും കൂടുമെന്നാണ് പ്രതീക്ഷ. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് തിങ്കളാഴ്ച മുതൽ കൂടുതൽ സർവീസ് നടത്തുമെന്ന് എ.ടി.ഒ ടി.എ.ഉബൈദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |