പാലക്കാട്: ദേശീയപാത, സംസ്ഥാനപാത, മറ്റ് ചെറിയ റോഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കാൻ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. ഈ മാസം 30നുള്ളിൽ കൈയേറ്റം കണ്ടെത്തി റിപ്പോർട്ട് നൽകും. ഇവ ജില്ലാതലത്തിൽ പരിശോധിച്ച് സംസ്ഥാന തലത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. തുടർന്നുള്ള തീരുമാനത്തിന് ശേഷം കൈയേറ്റങ്ങൾ ഒഴിപ്പിക്കും.
ജില്ലയിൽ പലയിടത്തും റോഡുകളിൽ ചെറുകിട, വൻകിട കൈയേറ്റം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നടപ്പാതകളും റോഡും കൈയേറിയുള്ള ചെറുകിട കച്ചവടക്കാരും പൊതുനിരത്ത് കൈയേറി കെട്ടിടങ്ങൾ നിർമ്മിച്ച വൻകിട കൈയേറ്റങ്ങളും പ്രത്യേകം പരിഗണിച്ചാകും നടപടി. യാത്രാ തടസമുണ്ടാക്കുന്ന എല്ലാ കൈയേറ്റങ്ങളും നീക്കും.
സർക്കാർ ഭൂമിയിൽ കെട്ടിടങ്ങളടക്കം സ്ഥാപിച്ചുള്ള കൈയേറ്റം പൊളിച്ചുനീക്കും. ഇതിന് നിയമപരമായി നോട്ടീസടക്കം നൽകിയാകും നടപടി. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദേശത്തെ തുടർന്നാണ് ഇതിനുള്ള പ്രവർത്തനം ആരംഭിച്ചത്.
നഗര കേന്ദ്രങ്ങളിലെല്ലാം പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് കൈയേറ്റം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി എന്നീ നഗരപ്രദേശങ്ങളിൽ കാര്യമായ കൈയേറ്റമുണ്ട്. ഇവിടെ നടപ്പാതകളെല്ലാം സഞ്ചാര യോഗ്യമാക്കും. അപകടങ്ങൾ കുറയ്ക്കുന്നതിനും റോഡിലെ തിരക്ക് നിയന്ത്രിക്കാനുമാണ് നടപടി സ്വീകരിച്ചിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |