ജില്ലയിൽ ഭേഷജം ചികിത്സ തേടിയത് - 36903 പേർ
പുനർജനി ചികിത്സ തേടിയത് - 21550 പേർ
ആയുർ രക്ഷാ ക്ലിനിക്കുകൾ - 104
പാലക്കാട്: കൊവിഡ് രണ്ടാം തരംഗത്തിൽ ആയുർവേദ ചികിത്സ സജീവം. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം കൊവിഡ് രോഗികളാണ് ആയുർവേദ ചികിത്സ തേടിയത്. ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് രോഗികളാണ് ആയുർവേദ ചികിത്സയെ കൂടുതൽ ആശ്രയിക്കുന്നത്. ഭേഷജം എന്ന പദ്ധതി രണ്ടാം തരംഗത്തിൽ കൂടുതൽ പേർക്ക് പ്രയോജനകരമായി.
കേന്ദ്ര ആയുഷ് മന്ത്രാലയം കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് നിർദ്ദേശിച്ച ആയുർവേദ മരുന്നുകളാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. രോഗം സ്ഥീരികരിക്കപ്പെട്ടാൽ അതത് പഞ്ചായത്തിലെ ഗവ. ആയുർവേദ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാൽ ആശാവർക്കർമാർ മുഖേന മരുന്നുകൾ വീടുകളിലേക്ക് എത്തിക്കും.
ജില്ലയിലെ 104 ആയുർ രക്ഷാ ക്ലിനിക്കുകളിലായി നിലവിൽ 36903 പേരാണ് ഭേഷജം പദ്ധതി വഴി ചികിത്സ തേടിയത്. രോഗം സ്ഥീരികരിച്ചാൽ തുടക്കം മുതൽ ആയുർവേദ ഔഷധങ്ങൾ കഴിക്കുന്നവർ ഗുരുതര അവസ്ഥയിലേക്ക് പോകുന്നത് വളരെ കുറവാണ്. ഓക്‌സിജൻ സാച്ചുറേഷൻ കുറയുന്ന നിലയിലേക്ക് എത്താതെ തുടക്കത്തിലേ ആയുർവേദ മരുന്ന് കഴിച്ച് രോഗം മൂർച്ഛിക്കുന്നത് തടയുക എന്നതാണ് ഭേഷജം പദ്ധതിയുടെ ലക്ഷ്യം.
കൊവിഡാനന്തര ചികിത്സയ്ക്ക് പുനർജനി
കൊവിഡ് മാറിയതിന് ശേഷം രോഗിക്കുണ്ടാവുന്ന പലതരം വിഷമതകൾക്ക് പുനർജനി എന്ന പദ്ധതിയിലൂടെ ഫലപ്രദമായ ചികിത്സ ജില്ലയിലെ ആയുർവേദ സ്ഥാപനങ്ങളി. ലഭ്യമാണ്. 21550 പേരാണ് ഇതുവരെ പുനർജനി ചികിത്സ തേടിയത്. കൊവിഡ് രോഗികൾക്കും ക്വാറന്റെനിലുള്ളവർക്കും രോഗം മാറിയവർക്കും മാനസിക സമ്മർദ്ദം ഉണ്ടാകുന്നതായാണ് പഠനങ്ങളുടെ വിലയിരുത്തൽ. ഈ സഹാചര്യത്തിൽ ഡോക്ടറുടെ സഹായം തേടാനും ഭാരതീയ ചികിത്സാവകുപ്പ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ഇതിനായി 'ജീവാമൃതം' ടെലികൗൺസലിംഗ് സംവിധാനം വഴി 9526942342 (ഡോ. ഷമീന ജസീൽ) എന്ന നമ്പറിൽ ബന്ധപ്പെടാം.
ജില്ലാ ആയുർവേദ ആശുപത്രി ഉൾപ്പെടെ മണ്ണാർക്കാട്, തരൂർ, ഒറ്റപ്പാലം എന്നീ ഗവ. ആയുർവേദ ആശുപത്രികളിലും കൊവിഡാന്തര ആരോഗ്യ പ്രശ്‌നമുള്ളവരുടെ ചികിത്സക്കായി പ്രത്യേക വാർഡുകളുണ്ട്. എല്ലാ ആയുർവേദ സ്ഥാപനങ്ങളിലും ദിനംപ്രതി തിരക്ക് കൂടി വരുന്നുണ്ട്.
ഡോ. എസ്.ഷിബു, ഡി.എം.ഒ, ആയുർവേദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |