പാലക്കാട്: കൊവിഡ് വ്യാപന പ്രതിസന്ധികൾക്കിടയിലും ജനങ്ങൾക്ക് ആശ്വാസമായി കൺസ്യൂമർഫെഡിന്റെ സ്‌പെഷ്യൽ ഓണചന്ത ജില്ലയിൽ 11 മുതൽ ആരംഭിക്കും. സഹകരണ സംഘങ്ങൾ നടത്തുന്ന 100 ചന്തകളും 13 ത്രിവേണി സ്റ്റോറുകളുമാണ് ഇത്തവണയുള്ളത്. പൊതുവിപണിയേക്കാൾ 10 മുതൽ 40% വരെ വിലക്കുറവിലാകും വിൽപ്പന. 20 വരെ ചന്ത പ്രവർത്തിക്കും.
13 ഇനങ്ങളാണ് ഓരോ റേഷൻ കാർഡിനും ലഭിക്കുക. അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ വെളിച്ചെണ്ണ എന്നിവ ലഭിക്കും. ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ, തുവരപരിപ്പ്, മുളക്, മല്ലി എന്നിവ അരക്കിലോ വീതമാണ് വിതരണം ചെയ്യുന്നത്. ചന്തകളിലേക്കുള്ള സാധനങ്ങൾ കൺസ്യൂമർഫെഡ് വിതരണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. റേഷൻകടകൾ വഴിയുള്ള ഓണക്കിറ്റിന് പുറമെ വിലക്കുറവിൽ കൺസ്യൂമർഫെഡ് കൂടി സാധനങ്ങൾ നൽകുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.
കൺസ്യൂമർ ഫെഡിന്റെ ജില്ലാ ഓഫീസിൽ നിന്ന് ചൊവ്വാഴ്ച മുതലാണ് സഹകരണ സംഘങ്ങളിലേക്ക് സാധനങ്ങൾ വിതരണം തുടങ്ങിയത്. സംഘങ്ങൾ പത്തിന് മുമ്പ് ചന്തകൾ സജ്ജമാക്കും. സഹകരണ സംഘം ജീവനക്കാർ തന്നെയാണ് ചന്തകളിലൂടെ വിതരണവും നടത്തുക.
ഇനം- വില (ഒരു കിലോ)
1.ജയ അരി- 25
2.കുറുവ- 25
3.കുത്തരി- 24
4.പച്ചരി- 23
5.പഞ്ചസാര- 22
6.വെളിച്ചെണ്ണ- 92
7.ചെറുപയർ- 74
8.വൻകടല- 43
9.ഉഴുന്ന് ബോൾ- 66
10.വൻപയർ- 45
11.തുവരപ്പരിപ്പ്- 65
12.മുളക്- 75
13. മല്ലി- 79
ഓണചന്തയിലേക്കുള്ള സാധനങ്ങൾ എല്ലാം ജില്ലയിൽ എത്തി കഴിഞ്ഞു. ഓരോ സാധനങ്ങളുടെയും ഗുണമേന്മ പരിശോധിച്ചാണ് ചന്തകളിൽ എത്തിക്കുന്നത്. ഓണത്തിന് എല്ലാ വീട്ടിലും അവശ്യസാധനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
- വി. ശുഭ, ജില്ലാ റീജ്യണൽ മാനേജർ, കൺസ്യൂമർഫെഡ്, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |