പാലക്കാട്: കൊവിഡ് പ്രതിസന്ധിക്കിടയിലും ഓണക്കാലത്ത് ജില്ലയിൽ പച്ചക്കറി സുലഭമാക്കുന്നതിനായി കൃഷിവകുപ്പ് തയ്യാറെടുക്കുന്നു. പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ച് നിറുത്തുകയും മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതുമാണ് ലക്ഷ്യം. ഇത്തവണ ജില്ലയിൽ 625 മെട്രിക് ടൺ പച്ചക്കറി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്.
വെണ്ട, വഴുതിന, പയർ, മുളക്, തക്കാളി, കുമ്പളം, മത്തൻ, പാവൽ, പടവലം. ചീര തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. ഓണക്കാലത്ത് പച്ചക്കറിയാണ് ജില്ലയ്ക്ക് വേണ്ടത്. ഇവ കൂടാതെ കാബേജ്, ബീറ്റ്റൂട്ട്, മുരിങ്ങക്കായ, ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ ഹോർട്ടികോപ്പ് മുഖേന മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഓണത്തിന് മുറം പച്ചക്കറി പദ്ധതിയിലൂടെ അഞ്ച് ലക്ഷം പച്ചക്കറി വിത്തുകളുടെ പായ്ക്കറ്റ് കർഷകർക്ക് വിതരണം ചെയ്തിരുന്നു. കൂടാതെ 14 ലക്ഷം പച്ചക്കറി തൈകളും കർഷകർക്ക് കൃഷിവകുപ്പ് മുഖേന എത്തിച്ചു നൽകി. മട്ടുപ്പാവ് കൃഷിക്കായി ഒരു യൂണിറ്റിൽ 25 ഗ്രോബാഗുകൾ എന്ന ക്രമത്തിൽ 1200 ഗ്രോബാഗ് യൂണിറ്റുകളാണ് നൽകിയത്. കൃഷിവകുപ്പ്, ഫോർട്ടികോർപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ ഓണം പഴം പച്ചക്കറി വിപണി 17 മുതൽ 20 വരെ ജില്ലയിൽ നടക്കും. 112 കേന്ദ്രങ്ങളിലായാണ് വിപണി നടക്കുക.
കൃഷിവകുപ്പ് ഓണക്കാലത്തെ പച്ചക്കറി വിളവെടുപ്പിനായി ആവിഷ്കരിച്ച പദ്ധതി നിലവിലെ സാഹചര്യത്തിൽ ജനങ്ങൾക്ക് ഏറെ ഗുണകരമാകും. പൊതുവിപണിയേക്കാൾ പത്ത് ശതമാനം അധിക വിലയ്ക്കാണ് കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ സംഭരിക്കുന്നത്. ഉപഭോക്താക്കൾക്ക് വിപണി വഴി 30 ശതമാനം വിലക്കുറവിലാകും വിൽപ്പന.
- എസ്. ലക്ഷ്മിദേവി, ഡെപ്യൂട്ടി ഡയറക്ടർ അഗ്രികൾച്ചർ (എൻ.ഡബ്ല്യുയു.ഡി.പി.ആർ.എ), പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |