ചിറ്റൂർ: കൊഴിഞ്ഞാമ്പാറ സബ് രജിസ്ട്രാർ ഓഫീസിൽ ഓൺലൈൻ വഴി സമർപ്പിക്കുന്ന അപേക്ഷകൾക്ക് കൃത്രിമ കാലതാമസം ഉണ്ടാക്കുന്നതായി പരാതി. കുടിക്കട സർട്ടിഫിക്കറ്റ്, വിവിധ ആധാരങ്ങളുടെ സർട്ടിഫൈഡ് കോപ്പികൾ എന്നിവയ്ക്കായി ഓൺലൈൻ വഴി ഫീസ് അടച്ച് അപേക്ഷിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും കോപ്പിയും ലഭിക്കുന്നതിലാണ് കാലതാമസം.
എന്നാൽ ചില ആധാരമെഴുത്തുകാർ വഴി നൽകുന്ന അപേക്ഷകൾക്ക് പെട്ടെന്ന് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നുണ്ടത്രെ. സബ് രജിസ്ട്രാർ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നുണ്ടെങ്കിലും ചില ആധാരമെഴുത്തുകാരും ഈ മേഖലയിലുള്ള ഇടനിലക്കാരുമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. കിഴക്കൻ മേഖലയിലെ നിരക്ഷരരായ ജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നാണ് ആക്ഷേപം.
സാധാരണ ഗതിയിൽ ഓൺലൈൻ വഴി 30 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുമ്പോൾ 310 രൂപയാണ് ഫീസ് അടയ്‌ക്കേണ്ടത്. ഈ ഫീസ് അടച്ച് അപേക്ഷിച്ചാൽ മിനിമം ഏഴ് പ്രവൃത്തി ദിവസങ്ങൾക്കകം സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നിരിക്കെ അത് നൽകാതെ അകാരണമായ കാര്യങ്ങൾ പറഞ്ഞ് മനപൂർവ്വം വൈകിപ്പിക്കുകയാണ്.
ബാങ്ക് വായ്പകൾക്കായുള്ള സർട്ടിഫിക്കറ്റുകൾക്ക് ഇരട്ടി ഫീസ് അടച്ചാലും സമയത്തിന് സർട്ടിഫിക്കറ്റുകൾ നൽകുന്നില്ല.
രസീതില്ലാതെ പണം നൽകിയാൽ സർട്ടിഫിക്കറ്റ് റെഡി !
സമയത്തിന് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ 1000 മുതൽ 2500 രൂപ വരെ രശീതില്ലാതെ ഈടാക്കുന്നതായാണ് പരാതി. ഡോക്യുമെന്റ് കോപ്പികൾക്ക് ഓൺലൈൻ അപേക്ഷ നൽകുമ്പോൾ അക്ഷയ, ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്ന് 120 രൂപയും രജിസ്‌ട്രേഷൻ ഓഫീസിൽ 50 രൂപ സ്റ്റാമ്പ് പേപ്പറും ചേർത്ത് 250 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ ഇതിന് 3000 രൂപ വരെ ഇടാക്കുന്നുണ്ടെന്നാണ് പരാതി. വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിൽ നിന്നുമായി ഓഫീസിലെത്തുന്ന നിരവധി പേരാണ് ചൂഷണത്തിന് ഇരയാകുന്നത്. വിദ്യാഭ്യാസമില്ലാത്തവരും തമിഴ് സംസാരിക്കുന്നവരുമാണ് കൂടുതലും ചൂഷണത്തിന് വിധേയരാകുന്നത്.
കൊഴിഞ്ഞാമ്പാറ സബ് രജിസ്ട്രാർ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയെ കുറിച്ച് വിജിലൻസ് അന്വേഷണം വേണം.
- ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |