പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രതയും നിരീക്ഷണവും ഊർജ്ജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.പി. റീത്ത അറിയിച്ചു. എലിപ്പനി മൂലം മരണം സംഭവിക്കുന്നതിന്റെ പ്രധാനകാരണം രോഗവ്യാപനത്തെപ്പറ്റിയും രോഗലക്ഷണങ്ങളെപ്പറ്റിയുമുള്ള അറിവില്ലായ്മയും വൈറൽ പനി ആയിരിക്കാമെന്നും കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നുണ്ട്.
പനി വന്നാൽ ദിവസങ്ങൾക്കകം തന്നെ രോഗനിർണയം നടത്തി ശരിയായ ചികിത്സ ലഭ്യമാക്കണം. സ്വയം ചികിത്സ ഒഴിവാക്കുകയും അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ച് ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.
രക്തപരിശോധനയിലൂടെ എലിപ്പനി ആണോയെന്ന് സ്ഥിരീകരിക്കാനാകും. മിക്കവരിലും ശക്തമായ പനിയും ദേഹവേദനയും മാത്രമേ ഉണ്ടാകൂ. 56 ദിവസം കൊണ്ട് പനി സുഖമാകുകയും ചെയ്യും. 10 ശതമാനം ആൾക്കാരിൽ ഗൗരവമായ സങ്കീർണതകൾ ഉണ്ടാക്കും. ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ഇത് ബാധിക്കാം.
വൃക്കകളെ ബാധിച്ചാൽ അവയുടെ പ്രവർത്തനം നിലയ്ക്കാനും മരണം സംഭവിക്കാനും ഇടയുണ്ട്. പെൻസിലിൻ പോലുള്ള ആന്റിബയോട്ടിക്കുകൾ വളരെ ഫലപ്രദമാണ്. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കണം.
രോഗ ലക്ഷണങ്ങൾ
ശക്തമായ പനി, തലവേദന, പേശിവേദന, നടുവിനും കാലുകളിലെ പേശികൾക്കും ഉണ്ടാകുന്ന വേദന, അമിതമായ ക്ഷീണം, കണ്ണിന് ചുവപ്പ് നിറം, നീർവീഴ്ച, കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റും വെള്ള ഭാഗത്തുണ്ടാകുന്ന ചുവപ്പ് നിറം, ചിലരിൽ പനിയോടൊപ്പം വയറിളക്കം, ഛർദ്ദി എന്നിവയും ഉണ്ടാകും.
പ്രതിരോധിക്കാൻ ചെയ്യേണ്ടവ
1. മലിനജലം, കെട്ടിക്കിടക്കുന്ന ജലം എന്നിവയുമായി സമ്പർക്കം ഒഴിവാക്കുക
2. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
3. പശു, മറ്റ് കന്നുകാലികൾ, വളർത്തുമൃഗങ്ങൾ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും എലിപ്പനി പടരാൻ സാധ്യതയുള്ളതിനാൽ ഇവയുമായി ഇടപഴകുന്നവർ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം
4. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പർക്കം ആവശ്യമായി വരുന്ന വീടും പരിസരവും ശുചീകരണത്തിന് എത്തുന്നവർ, പണിയെടുക്കുന്നവർ, ഈർപ്പമുള്ള മണ്ണിൽ കൃഷി ചെയ്യുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. കൈയ്യുറകൾ, ബൂട്സ് എന്നിവ ധരിക്കുകയും രോഗപ്രതിരോധം നൽകുന്ന ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കുകയും വേണം.
5. കുടിവെള്ളം അഞ്ച് മിനിറ്റെങ്കിലും തിളപ്പിച്ചാറ്റി ഉപയോഗിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |