പാലക്കാട്: മില്ലറ്റ് പദ്ധതിയിൽ ഉൾപ്പെടുന്ന അട്ടപ്പാടിയിലെ 926 കർഷകരുടെ ഉത്പന്നങ്ങൾക്ക് ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചതായി അട്ടപ്പാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ.ലത അറിയിച്ചു. ഇൻഡോസെർട്ട് എന്ന സ്വകാര്യ കമ്പനി മഖേനയാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. സർട്ടിഫിക്കേഷൻ ലഭിക്കുന്നതോടെ കർഷകരുടെ ഉത്പന്നങ്ങൾ ജൈവ ലേബലിൽ വിദേശത്തേക്ക് ഉൾപ്പെടെ കയറ്റുമതി ചെയ്യുന്നതിനുള്ള അനുമതി ലഭിക്കും. അഗളി പഞ്ചായത്തിലെ 17 ഊരുകൾ, പുതൂർ പഞ്ചായത്തിലെ 12, ഷോളയൂർ പഞ്ചായത്തിലെ 11 എന്നിങ്ങനെ 40 ഊരുകളിലായി 741.97 ഹെക്ടർ കൃഷിയ്ക്കാണ് ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്. തുടർച്ചയായി ഓരോ വർഷവും കർഷകരുടെ ഉത്പന്നങ്ങൾ പരിശോധിച്ചാണ് സർട്ടിഫിക്കേഷൻ നൽകുന്നത്.
2017 ൽ അട്ടപ്പാടിയിൽ പോഷകാഹാരം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് മില്ലറ്റ് ചെറുധാന്യ പദ്ധതി ആരംഭിച്ചത്. 2760 ഹെക്ടറിലായി 70 ഊരുകളിൽ 1236 കർഷകരാണ് പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി മേഖലയിൽ കൃഷി ചെയ്യുന്നത്. ആദിവാസി വിഭാഗങ്ങളുടെ തനത് ഭക്ഷണങ്ങളായ റാഗി, ചാമ, തിന തുടങ്ങിയ ചെറു ധാന്യങ്ങൾ പയർ, തുവര, മുതിര, ഉഴുന്ന് തുടങ്ങിയ പയർവർഗങ്ങൾ, കടുക്, എള്ള്, നിലക്കടല തുടങ്ങിയ എണ്ണക്കുരുക്കൾ, പച്ചക്കറികൾ, ചീയ, ക്വിനോവ തുടങ്ങിയ സൂപ്പർ ഫുഡ് ധാന്യങ്ങളാണ് പ്രധാനമായും മില്ലറ്റ് പദ്ധതി പ്രകാരം ഉൽപാദിപ്പിക്കുന്നത്. പദ്ധതിയിലൂടെ 2020 വരെ 1964.5 മെട്രിക് ടൺ ധാന്യങ്ങൾ ഉത്പാദിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |