നെല്ലിയാമ്പതി: തോട്ടം മേഖലയിൽ ഭവനനിർമാണത്തിന് സ്ഥലം കണ്ടെത്താനുള്ള പ്രശ്നം സംബന്ധിച്ച റിപ്പോർട്ടിൽ നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പുറത്ത്. സ്ഥലം ലഭ്യമല്ലാത്തതിനാൽ തോട്ടം മേഖലയിൽ ഭവനനിർമാണത്തിന് തൊഴിലാളികളെ സഹായിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ലെന്ന പഞ്ചായത്തുകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറിമാർ മുഖേന പഞ്ചായത്ത് ഡയറക്ടർ പട്ടിക തയ്യാറാക്കിയത്.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കാസർകോട് ജില്ലകളിൽ നിന്നായി 37 പഞ്ചായത്തുകളാണ് നിലവിൽ പട്ടികയിലുള്ളത്. പാലക്കാട് ജില്ലയിലെ സ്വകാര്യതോട്ടങ്ങൾ കൂടുതലുള്ള നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. 30ലേറെ തോട്ടങ്ങളിലെ പാഡികളിൽ കഴിയുന്ന 500 ലധികം കുടുംബങ്ങളാണ് നെല്ലിയാമ്പതിയിലുള്ളത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കൾക്ക് ഗ്രാമപഞ്ചായത്തിന് പുറത്താണ് ഇപ്പോൾ സ്ഥലവും വീടും അനുവദിച്ചുനൽകുന്നത്.
എട്ട് ജില്ലകളിലായി 19,080 ഭവനരഹിതരായ കുടുംബങ്ങളുണ്ടെന്നാണ് പഞ്ചായത്ത് വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. തോട്ടംമേഖലയിൽ ഭവന നിർമാണത്തിനായി തോട്ടം വകയല്ലാത്ത സ്ഥലം കണ്ടെത്താനായി നടപടി സ്വീകരിക്കാൻ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ- ഓർഡിനേഷൻ തീരുമാനപ്രകാരമാണ് പഞ്ചായത്ത് ഡയറക്ടർ റിപ്പോർട്ട് തയ്യാറാക്കിയത്. ഇതുപ്രകാരം തോട്ടംമേഖലയിലോ അതിനോടുചേർന്നോ സ്ഥലം കണ്ടെത്തുന്നതിനായി റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്താനും കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകി
സർക്കാർ വിവരങ്ങൾ ചോദിച്ചതനുസരിച്ച് ഗുണഭോക്താക്കളുടെ വിവരം നൽകിയതാണ്. പുറത്തുവന്ന പട്ടികയിൽ നെല്ലിയാമ്പതി പഞ്ചായത്ത് ഇല്ലാത്തതിനാൽ ഉൾപ്പെടുത്തണമെന്ന് കാണിച്ച് ഭരണസമിതി തീരുമാനമെടുത്ത് സർക്കാരിലേക്ക് നൽകിയിട്ടുണ്ട്. നിലവിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടെ 438 ഗുണഭോക്താക്കൾക്ക് വീടില്ല. നെല്ലിയാമ്പതിയിൽ തന്നെ സ്ഥലം അനുവദിക്കാൻ നടപടിയുണ്ടാവണം.
- പ്രിൻസ് ജോസഫ്, പ്രസിഡന്റ്, നെല്ലിയാമ്പതി പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |