പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് സജീവമാകെ നിലവിൽ നെല്ലു സംഭരണത്തിനായി കരാറിൽ ഒപ്പിട്ടിട്ടത് ഒമ്പത് മില്ലകൾ മാത്രം.
ഒമ്പത് മില്ലുകളാണ് ഇപ്പോള്‍ നെല്ല് എടുക്കുന്നത്. വരും ദിവസങ്ങളിലായി ജില്ലയിൽ എല്ലായിടത്തും കൊയ്ത്തു സജീവമാകുന്നതോടെ സംഭരണം വേഗത്തിലാകണമെങ്കിൽ കൂടുതൽ മില്ലുകാർ കൂടി കരാറിൽ ഒപ്പുവയ്ക്കണം. അല്ലാത്തപക്ഷം സംഭരണ നടപടികൾ വൈകും, അത് കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കും.
ഇത്തരത്തിൽ കൊയ്ത്ത് ആരംഭിക്കുന്നതിനു മുമ്പേ മില്ലുകാർ കരാർ ഒപ്പിടുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കുകയോ അല്ലെങ്കിൽ കരാർ കാലാവധി രണ്ട് വർഷത്തേക്കെങ്കിലും നീട്ടാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. നിലവിൽ മഴമൂലം നെൽച്ചെടികൾ വീണ കർഷകർ കൊയ്തെടുക്കാൻ കഴിയാതെ ദുരിതത്തിലാണ്.
രജിസ്ട്രേഷൻ അരലക്ഷം കവിഞ്ഞു
ജില്ലയിൽ ഒന്നാംവിളയ്ക്ക് രജിസ്റ്റർ ചെയ്ത കര്‍ഷകരുടെ എണ്ണം അരലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസം വരെ 60,000 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ രജിസ്‌ട്രേഷന്‍ നപടികൾ പുരോഗമിക്കുകയാണ്. സപ്ലൈകോ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്റ് ഔട്ട് എടുത്ത് കര്‍ഷകര്‍ കൃഷിഭവനില്‍ എത്തിക്കണം. ഇവ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സപ്ലൈകോയ്ക്ക് പട്ടിക കൈമാറും. ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതുവരെ സംഭരിച്ചത് 11,4926 കിലോ
നിലവിൽ കൊയ്ത്ത് ആരംഭിച്ച ഭാഗങ്ങളിൽ സംഭരണവും പുരോഗമിക്കുകയാണ്. ജില്ലയിൽ ഇതുവരെ 11,4926 കിലോ നെല്ല് സംഭരിച്ചു. നിലവില്‍ തൃത്താല മേഖലയില്‍ നിന്നാണ് നെല്ല് എടുക്കുന്നത്. കഴിഞ്ഞ ഒന്നാംവിളയ്ക്ക് 1.36 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിരുന്നു. ഇത്തവണ ഒന്നര ലക്ഷം മെട്രിക് ടണ്‍ സംഭരിക്കാനാകുമെന്നാണ് സപ്ലൈകോയുടെ പ്രതീക്ഷ.
കൂടുതൽ മില്ലുകാർ ഇന്ന് ഒപ്പുവയ്ക്കും
കൂടുതൽ മില്ലുകാർ ഇന്ന് കരാറിൽ ഒപ്പുവയ്ക്കും. 50 മില്ലുകളെങ്കിലും എത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ സംഭരിച്ച നെല്ലിന്റെ തുക നല്‍കാനും നടപടികളും ആരംഭിച്ചിട്ടുണ്ട്. കേരള ബാങ്ക് ഉള്‍പ്പെടെ പ്രധാന ബാങ്കുകളെല്ലാം കര്‍ഷകര്‍ക്ക് വായ്പ വ്യവസ്ഥയില്‍ പണം നല്‍കാന്‍ തയ്യാറായിട്ടുണ്ട്. കൊയ്ത്തു സജീവമാകുന്നതോടൊപ്പം നെല്ല് സംഭരണം ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
- സി. മുകുന്ദകുമാർ, പാഡി മാർക്കറ്റിംഗ് ഓഫീസർ, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |