ഒറ്റപ്പാലം: ഇരുമ്പ് വ്യവസായങ്ങൾക്ക് പ്രശസ്തിയാർജ്ജിച്ച പ്രദേശമാണ് ഷൊർണൂർ. കൊവിഡ് പ്രതിസന്ധിയിൽ പാലക്കാടിന്റെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയ്ക്ക് ഉണ്ടായത് സാരമായ നഷ്ടം. എന്നാൽ വ്യവസായ യൂണിറ്റുകളിലെ ആലകളിൽ ഇന്ന് അതിജീവനത്തിന്റെ അഗ്നി വെളിച്ചം പ്രകാശിതമായി തുടങ്ങി.
കൊവിഡ് കാലത്തെ അതിജീവന കാലഘട്ടമായി നേരിടുകയാണ് ഇവിടത്തെ ഇരുമ്പ് വ്യവസായ മേഖല. കാർഷികോപകരണങ്ങൾക്കും കട്‌ലറി ഇരുമ്പ് ഉത്പന്നങ്ങൾക്കും ഡിമാൻഡ് ഉണ്ടെന്ന് കമ്പനിക്കാർ പറയുന്നു. വിദേശ കയറ്റുമതിയോടൊപ്പം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഉപകരണങ്ങളുടെ ആവശ്യക്കാർ ഏറെയാണ്.
അടച്ചിടൽ കാലത്ത് വീട്ടിലിരിക്കേണ്ടി വന്നവരെല്ലാം പച്ചക്കറിയും കാർഷിക മേഖലയിലേക്കും ഇറങ്ങിയതോടെയാണ് കാർഷികോപകരണങ്ങൾക്ക് ആവശ്യക്കാരേറിയത്. ഷൊർണൂർ നഗരസഭയുടെയും, ഓങ്ങല്ലൂർ, വാണിയംകുളം പഞ്ചായത്തുകളുടെയും അതിർത്തി പ്രദേശത്താണ് ചെറുകിട ഇരുമ്പുരുക്ക് വ്യവസായ മേഖല.
167 കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിൽ 2800 തൊഴിലാളികളും പ്രവർത്തിക്കുന്നുണ്ട്. വീട്ടിലെ അടുക്കള ആവശ്യങ്ങളിൽ ഉൾപ്പെടുന്ന അപ്പച്ചട്ടി, ചീനച്ചട്ടി, കത്തി, മടവാൾ ഉൾപ്പടെ കട്‌ലറി നിർമ്മാണ കേന്ദ്രം, ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സർജിക്കൽ ഉപകരണങ്ങൾ , തേങ്ങാപാര, മണ്ണ് മാന്തികൾ തുടങ്ങിയ ഇരുമ്പു പകരണങ്ങൾ ഈ മേഖലയിലെ കമ്പനികൾ നിർമ്മിക്കുന്നുണ്ട്.
പ്രതിവർഷം 150 കോടി വരെ വിറ്റുവരവ്
വിവിധ സംസ്ഥാനങ്ങളിലേക്ക് കാർഷികോപകരണങ്ങൾ നൽകുന്നത് ഉൾപ്പെടെ ഷൊർണൂരിൽ നിന്നാണ്. നിലവിൽ വിപണനത്തിന് നേരിട്ട് പോകാനാകില്ലെങ്കിലും ആവശ്യക്കാർക്ക് പാർസൽ വഴിയാണിപ്പോൾ എത്തിക്കുന്നത്. കൊവിഡിന് മുമ്പ് 130 മുതൽ 150 കോടി രൂപവരെയാണ് വിറ്റുവരവ്. പ്രധാന കമ്പനികളിൽ 70 തൊഴിലാളികൾ വരെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ 40 വരെയാണ് തൊഴിലാളികളുടെ എണ്ണം. പലരും സ്വന്തമായി നിർമ്മാണ യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്. അതേസമയം അടച്ചിടൽ കാലത്ത് നികുതി, വൈദ്യുതി, ബാങ്ക് പലിശകൾ എന്നിവക്കൊന്നും ഇളവുകൾ ലഭിക്കാത്തതാണ് ഇവരെ തളർത്തിയത്. അതെല്ലാം അതിജീവിച്ചാണ് വീണ്ടും പ്രവർത്തനം സജീവമാകുന്നത്. ഇരുമ്പിന് വില ഉയർന്നതും, നികുതിയിളവുകൾ നൽകാത്തതും അതിജീവനത്തിന് കുതിപ്പ് പകരുന്നതല്ലെന്ന് വ്യവസായികൾ പറയുന്നു.
കേരളത്തിന്റെ ഷെഫീൽഡ്
ഷൊർണൂർ മേഖലയിൽ കാർഷികോപകരണ നിർമ്മാണ വ്യവസായ യൂണിറ്റുകൾ അനവധിയുണ്ട്. ഇരുമ്പ് വ്യവസായങ്ങൾക്ക് പേര് കേട്ടതിനാൽ കേരളത്തിന്റെ ഷെഫീൽഡ് സിറ്റി എന്ന ഓമനപ്പേരുണ്ട് ഈ നഗരത്തിന്. ഉരുക്ക് നഗരമായ ഇംഗ്ലണ്ടിലെ ഷെഫീൽഡ് സിറ്റിയോട് ഉപമിച്ചാണ് ഈ പേരുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |