പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അമിത ടോൾ നിരക്ക് സംബന്ധിച്ച് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ വൈകീട്ട് പാലക്കാട് കളക്ടറേറ്റിൽ നടന്ന ചർച്ചയും പരാജയപ്പെട്ടു. നിശ്ചയിച്ച ടോൾ നിരക്കിൽ കുറവുവരുത്താൻ കഴിയില്ലെന്ന ടോൾ കമ്പനിയുടെയും നാഷണൽ ഹൈവേ അതോറിറ്റിയുടെയും നിലപാടാണ് ചർച്ച തീരുമാനമാകാതെ പിരിയാൻ കാരണമായത്.
സ്വകാര്യബസുകൾ മാസം 37,800 രൂപ ടോൾ നൽകണമെന്ന കടുംപിടുത്തമാണ് ടോൾ കമ്പനി ചർച്ചയിൽ ആവർത്തിച്ചത്. എന്നാൽ, മാസം ട്രിപ്പുകൾ നോക്കാതെ 10,540 രൂപ നൽകാൻ ബസുടമകൾ തയാറാണെന്ന് അറിയിച്ചെങ്കിലും അത് കമ്പനി നിരസിക്കുകയായിരുന്നു. വായ്പ നൽകിയ ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ അനുമതി വേണമെന്ന മറുപടിയായിരുന്നു കമ്പനിയുടേത്. സ്വകാര്യ ബസുകളിൽ നിന്നും ഈടാക്കാവുന്ന ടോൾ നിരക്ക് സംബന്ധിച്ച് റോഡ് നിർമ്മാണത്തിന്റെ കരാർ വ്യവസ്ഥയിൽ ഉണ്ടെന്നാണ് ടോൾ കമ്പനിയുടെ വാദം. ചർച്ചയ്ക്കിടെ തന്നെ കളക്ടർ കമ്പനിയുടെ ആന്ധ്രയിലുള്ള സി.ഇ.ഒയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. രണ്ടു ദിവസത്തിനുള്ളിൽ അന്തിമതീരുമാനം അറിയിക്കാമെന്ന് ചർച്ചയിൽ പങ്കെടുത്ത കരാർ കമ്പനിയുടെയും നാഷണൽ ഹൈവേ അതോറിറ്റിയുടെയും പ്രതിനിധികൾ പറഞ്ഞു. എന്നാൽ, രണ്ടുദിവസം കാത്തുനിൽക്കാതെ ഇന്ന് വടക്കഞ്ചേരിയിൽ യോഗം ചേർന്ന് ഭാവിസമര പരിപാടികൾ ആലോചിക്കാനാണ് ബസുടമ തൊഴിലാളി സംയുക്ത സമരസമിതിയുടെ തീരുമാനം.
സമരസമിതി നേതാക്കൾ മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും മന്ത്രി മുഹമ്മദ് റിയാസിനും നൽകിയ നിവേദനങ്ങളെ തുടർന്നാണ് ഇന്നലെ ചർച്ച നടത്തിയത്. സംയുക്ത സമരസമിതി നേതാക്കളായ ടി.ഗോപിനാഥൻ, ജോസ് കുഴുപ്പിൽ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |