പാലക്കാട്: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ച് കളക്ടറേറ്റിനു മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി മാർച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങൾക്ക് മാനക്കേട് ഉണ്ടാക്കിയ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പൊലീസിനെയും പാർട്ടി ഗുണ്ടകളെയും കൊണ്ട് സമരക്കാരെ നേരിടുന്ന രീതിയാണ് സർക്കാരിന്റേത്. കേരളത്തിന്റെ മനസ് പിണറായിക്കൊപ്പമല്ലെന്നത് തെളിയിക്കുന്നതാണ് തൃക്കാക്കര തിരഞ്ഞെടുപ്പ് മുതലുള്ള കാര്യങ്ങളെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞതും ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പെടെ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
ഇന്നലെ പകൽ 12ഓടെയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് കളക്ടറേറ്റിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. പിണറായി വിജയന്റെയും സ്വപ്നാ സുരേഷിന്റെയും മുഖംമൂടി ധരിച്ച രണ്ടുപേരെ പരസ്പരം വിലങ്ങു വെച്ച് മാർച്ചിന് മുന്നിൽ അണിനിരത്തിയിരുന്നു. പ്രവർത്തകരിൽ ഭൂരിഭാഗവും കറുത്ത വസ്ത്രം ധരിച്ചാണെത്തിയത്. ഇവരുടെ കൈകളിൽ കറുത്ത ബലൂണുകളുമുണ്ടായിരുന്നു. മുദ്രാവാക്യംവിളികളുമായി പാഞ്ഞെത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി. കൈകളിലുണ്ടായിരുന്ന കൊടികൾ സിവിൽ സ്റ്റേഷന് അകത്ത് നിന്നിരുന്ന പൊലീസിന് നേരെ വലിച്ചെറിഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമച്ചതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായത്. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പലതവണ ജലപീരങ്ക പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെയിരുന്ന പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഷാഷി പറമ്പിൽ എം.എൽ.എ, റിജിൽ മാക്കുറ്റി, ടി.എച്ച്.ഫിറോസ് ബാബു ഉൾപ്പെടെ 46 പേർക്കെതിരെ പൊലീസ് കേസെടുത്തു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.എം.ഫെബിൻ, ഒ.ഫാറൂഖ്, സെക്രട്ടറിമാരായ സജേഷ് ചന്ദ്രൻ, എ.കെ.ഷാനിബ്, പ്രശോബ് വത്സൻ, വിനോദ് ചെറാട്, സി.വിഷ്ണു, രോഹിത് കൃഷ്ണൻ, പ്രദീപ് നെന്മാറ, അരുൺകുമാർ പാലകുറിശ്ശിഎന്നിവർ നേതൃത്വം നൽകി.
മുഖ്യമന്ത്രി സ്വയം കണ്ണടച്ചിട്ട് കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ ഇരുട്ടാണെന്ന് ധരിക്കരുത്. സംസ്ഥാനത്ത് ഉടനീളം മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിലെല്ലാം യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധങ്ങളെ പേടിയാണെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് വീട്ടിലിക്കുന്നതാണ് നല്ലതെന്നും ഷാഫി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |