പാലക്കാട്: പൊള്ളാച്ചി - പാലക്കാട് സംസ്ഥാനപാത നവീകരണത്തിന് തയ്യാറെടുക്കുന്നു. പാലക്കാട് - കോയമ്പത്തൂർ ദേശീയ പാതയിൽ പൊള്ളാച്ചിയിലേക്ക് തിരിയുന്ന ചന്ദ്രനഗർ കൂട്ടുപാത ജംഗ്ഷൻ മുതൽ ഗോപാലപുരം വരെയാണ് കിഫ്ബി ഫണ്ടുപയോഗിച്ച് നവീകരിക്കുന്നത്. ആദ്യഘട്ട നവീകരണത്തിന് 32 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ചരക്കുവാഹനങ്ങളും തീർത്ഥാടകരും ഏറെ ആശ്രയിക്കുന്ന ഈ റൂട്ടിൽ കൂടുതൽ തുക വകയിരുത്തി പാതനവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സർവേ നടപടികൾ ആരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. സംസ്ഥാന പാതയായതിനാൽ 200 കോടി ചെലവ് പ്രതീക്ഷിക്കുന്ന വിപുലമായ നവീകരണത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂട്ടുപാതയിൽ നിന്നും തുടങ്ങുന്ന റോഡ്, ബൈപാസായി നോമ്പിക്കോട് നിന്നും പാറ റോഡിലേക്ക് ചേരും.
നവീകരണം ജനവാസ മേഖലയെ ബാധിക്കാതെ
പള്ളത്തേരി, പാറ, നോമ്പിക്കോട്, കൊഴിഞ്ഞാമ്പാറ ജംഗ്ഷൻ എന്നിവിടങ്ങളിൽ വീതികുറഞ്ഞതും ഇടുങ്ങിയ റോഡുകളുമായതിനാൽ ഈ മേഖലകളിൽ രണ്ടു ബൈപാസുകൾ കൂടി പദ്ധതിയിലുൾപ്പെടുത്തും. ജനവാസ മേഖലയെ ബാധിക്കാത്ത രീതിയിലാവും സ്ഥലമേറ്റെടുപ്പും നവീകരണവും നടക്കുകയെന്ന് ജനപ്രതിനിധികൾ വ്യക്തമാക്കി.പഴനി, രാമേശ്വരം തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള യാത്രക്കാരും ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ള യാത്രികരും ആശ്രയിക്കുന്ന പ്രധാന പാതയാണിത്. കോയമ്പത്തൂരിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങൾ വേലന്താവളം വഴി പാലക്കാടെത്തുന്നതും ഇതുവഴിയാണ്.
എലപ്പുള്ളി, നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലൂടെയാണ് സംസ്ഥാനപാത കടന്നുപോകുന്നത്. നിലവിലെ രണ്ടുവരിപ്പാത 22 മീറ്ററാക്കിയാണ് പുതിയ റോഡ് നിർമ്മിക്കുന്നത്. പാറ അങ്ങാടിയെയും കൊഴിഞ്ഞാമ്പാറയിലെ വ്യാപാര കേന്ദ്രങ്ങളെയും ബാധിക്കാത്ത തരത്തിലാവും നവീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |