SignIn
Kerala Kaumudi Online
Friday, 26 April 2024 10.49 PM IST

നെൽകൃഷി പ്രോത്സാഹനം: തുക വെട്ടിക്കുറച്ചതായി പരാതി

paddy-
നെല്ല്

ത്രിതല പഞ്ചായത്തുകൾ നൽകുന്ന തുക വെട്ടിക്കുറച്ചത് അയിലൂർ പഞ്ചായത്തിൽ

നെന്മാറ: ഭക്ഷ്യധാന്യമായ നെല്ലുത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഹെക്ടറിന് 25,000 രൂപ ഒരു പൂ കൃഷി ആനുകൂല്യം എന്ന നിലയ്ക്ക് നൽകാൻ ഉത്തരവാദിയിട്ടുണ്ടെങ്കിലും കർഷകർക്ക് കഴിഞ്ഞവർഷം നിജപ്പെടുത്തിയ തുകയായ 17,000 രൂപയുടെ നാലിൽ ഒന്നു പോലും ലഭിക്കുന്നില്ലെന്ന് പരാതി. അയിലൂരിലെ വിവിധ കർഷകസമിതികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 29 നെല്ലുത്പാദക സമിതികളിലായി 650 ഹെക്ടർ നെൽകൃഷി ചെയ്യുന്ന അയിലൂർ പഞ്ചായത്തിൽ നെല്ല് ഉത്പാദന മേഖലയുടെ പദ്ധതിവിഹിതം വർഷംതോറും കുറയ്ക്കുന്നതായും ഇതിനായി നെല്ല് ഉത്പാദന ഭൂവിസ്തൃതി 282 ഹെക്ടറായി ചുരുക്കി വാർഷിക പദ്ധതി വിഹിതം തയ്യാറാക്കുന്നെന്നുമാണ് പരാതി. അതിനാൽ 650 ഹെക്ടർ നെൽ കർഷകർക്ക് 282 ഹെക്ടർ നെൽ കൃഷിയുടെ വിഹിതം മാത്രം വീതിച്ചു നൽകുമ്പോഴാണ് തുക കുറഞ്ഞു പോകുന്നത്.

സമീപ പഞ്ചായത്തുകളായ മേലാർകോട്, വണ്ടാഴി, നെന്മാറ എന്നിവിടങ്ങളിൽ കർഷകർക്ക് ഉയർന്ന നിരക്കിൽ ആനുകൂല്യം ലഭിക്കുമ്പോൾ അയിലൂർ പഞ്ചായത്തിലാണ് നെൽകർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത്. കാട്ടുപന്നി, ആന, മാൻ, മയിൽ, തുടങ്ങിയവയുടെയും കാലാവസ്ഥ ദുരന്തങ്ങളും മറികടന്ന് ഭക്ഷ്യധാന്യം ഉല്പാദിപ്പിക്കുന്ന കർഷകരെ അവഗണിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് അയിലൂർ പഞ്ചായത്ത് സംയുക്ത പാടശേഖരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

കാർഷിക പദ്ധതികൾ ബഹിഷ്‌കരിക്കേണ്ടിവരും

സർക്കാർ നെല്ല് ഉത്പാദകർക്ക് ആനുകൂല്യം വർദ്ധിപ്പിക്കുമ്പോൾ പഞ്ചായത്ത് അധികൃതർ വർഷംതോറും ആനുകൂല്യം കുറയ്ക്കുന്നതായും പഞ്ചായത്തിന് സർക്കാർ നൽകുന്ന വികസന ഫണ്ടിന്റെ 40% ഉത്പാദന മേഖലയ്ക്ക് മാറ്റിവയ്ക്കണമെന്ന നിർദ്ദേശം പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്.

പഞ്ചായത്ത് മുൻവർഷങ്ങളിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ചിന് മുമ്പ്തന്നെ 100 ശതമാനം വിനിയോഗിക്കാത്തതിനാലാണ് ആസൂത്രണ ബോർഡ് പഞ്ചായത്തിന്റെ പദ്ധതിവിഹിതം വെട്ടിച്ചുരുക്കുന്നതെന്നും ആക്ഷേപമുണ്ട്. കർഷകരെ അവഗണിക്കുന്ന നയം തുടർന്നാൽ കാർഷിക പദ്ധതികൾ കർഷകർ ബഹിഷ്‌കരിക്കേണ്ടിവരുമെന്നും സംയുക്ത പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.

പഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ നെൽകൃഷി മേഖല കുറച്ചു കാണിക്കുന്നതിനാൽ ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും വിഹിതവും കുറഞ്ഞു വരുന്നു. ഇത് കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ കുറവ് ഉണ്ടാക്കുന്നു.

- പ്രസിഡന്റ് എൻ. പ്രഭാകരൻ, സെക്രട്ടറി കെ. നാരായണൻ (സംയുക്ത പാടശേഖര സമിതി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.