അഗളി: അട്ടപ്പാടിയിൽ സംസ്ഥാന അതിർത്തിയിൽ അവശനിലയിൽ കാണാതായ കാട്ടാനയെ കണ്ടെത്തി. ഒരാഴ്ച മുൻപാണ് തമിഴ്നാട് വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന കാട്ടാനയെ കാണാതായത്. ആനക്കട്ടിക്കടുത്ത് പനപ്പിള്ളി വനമേഖലയിൽ ആന ഉള്ളതായി തമിഴ്നാട് വനം അധികൃതർ സ്ഥിരീകരിച്ചു. ആന ആരോഗ്യവാനാണെന്നും ആളുകളെ കണ്ടാൽ ഓടിമറയുകയാണെന്നും വനപാലകർ പറഞ്ഞു.
മൂന്നാഴ്ച മുൻപാണ് അട്ടപ്പാടി ദാസന്നൂർ ഊരിനടുത്ത് കൊടുങ്കരപള്ളം പുഴക്കരയിൽ കാട്ടാനയെ വായിൽ മുറിവേറ്റു വെള്ളം കുടിക്കാൻ കഴിയാത്ത അവസ്ഥയിൽ കണ്ടത്. അന്ന് തമിഴ്നാട്ടിൽ നിന്നും വെറ്ററിനറി സർജനും കുങ്കിയാനയുടെ സേവനവും വനം വകുപ്പ് തേടിയിരുന്നു. തമിഴ്നാട് വനപാലകർ പഴങ്ങളും മറ്റും നൽകാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വനം വകുപ്പിന്റെ നിരീക്ഷണത്തിൽ നിന്നും കാട്ടാനയെ കാണാതാവുകയായിരുന്നു.
ആനയെ കണ്ടെത്തിയ ഭാഗത്ത് മറ്റ് ചില ആനകളും ഉണ്ടെന്നും നിരീക്ഷണം തുടരുകയാണെന്നും തമിഴ്നാട് വനം ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |