ചിറ്റൂർ: അനതികൃതമായി പൂഴ്ത്തി വച്ചിരുന്ന മൂന്നര ടൺ തമിഴ്നാട് റേഷൻ അരി സപ്ലൈ ഓഫീസ് അധികൃതർ പിടികൂടി. അരി പൂഴ്ത്തിവെച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചിറ്റൂർ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ എരുത്തേമ്പതി പഞ്ചായത്ത് ചമ്മംതോട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് എരുത്തേമ്പതി കൃഷിഭവൻ റോഡിൽ ഉൾപ്രദേശത്ത് നിറുത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളിൽ നിന്നായി 3668കി ഗ്രാം അരി പിടികൂടിയത്. അവശ്യവസ്തു നിയമപ്രകാരം പിടിച്ചെടുത്ത അരിക്ക് രേഖകളോ ബില്ലുകളോ ഉണ്ടായിരുന്നില്ല. കേരളത്തിലെ കടകളിൽ വിതരണം ചെയ്യുന്നതിനായി തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന അരിയാണെന്ന് വാഹന ഉടമ സതീഷ് കുമാർ മൊഴി നൽകി. അരി വ്യാപാരം നടത്തുന്നതിന് സതീഷ്‌കുമാറിന് വ്യാപാര ലൈസൻസുകളോ അനുമതിപത്രമോ ഉണ്ടായിരുന്നില്ല.
പിടിച്ചെടുത്ത അരി ബന്തവസിൽ സൂക്ഷിക്കുന്നതിനായി കൊഴിഞ്ഞാമ്പാറ എൻ.എഫ്.എസ്.എ ഗോഡൗണിൽ ഏൽപിച്ചു. ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫീസർ എ.എസ്. ബീന, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ കെ. ആണ്ടവൻ, കെ. ശിവദാസൻ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
അരി കടത്ത് തടയാൻ ചാക്കുകളിൽ ക്യുആർ കോഡ്
പാലക്കാട്: കോയമ്പത്തൂർ-തമിഴ്നാട് റേഷൻ അരി കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു കടത്തുന്നതു തടയാൻ തമിഴ്നാട് ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് വകുപ്പ് ചാക്കുകളിൽ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നു.
റേഷൻ കടകളിലേക്കുള്ള അവശ്യവസ്തുക്കൾ സംഭരിക്കുന്നതും സൂക്ഷിക്കുന്നതും അയയ്ക്കുന്നതും തമിഴ്നാട് സിവിൽ സപ്ലൈസ് കോർപറേഷന്റെ ചുമതലയാണ്. അരിച്ചാക്കുകൾ റേഷൻ കടകളിലേക്കു മാത്രമാണ് എത്തുന്നതെന്ന് ഉറപ്പാക്കാൻ ക്യു ആർ കോഡ് സംവിധാനം സഹായകമാകും. റേഷൻ ആവശ്യത്തിനുള്ള വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ ആവശ്യമായ ഉപകരണം വാഹനങ്ങളിൽ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ 2012ൽ നിർദേശിച്ചിരുന്നു. സംസ്ഥാനത്തു വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കാൻ ഇതുവരെ കൺട്രോൾ റൂം ഏർപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |