മണ്ണാർക്കാട്: ഇല്ലാത്തവരെയും ചേർത്തുപിടിച്ച് ആഘോഷിക്കേണ്ടതാണ് ഓണം എന്നത് പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് പള്ളിക്കുറുപ്പിന്റെ സ്വന്തം മാത്യു മാസ്റ്റർ. ജാതി-മത ഭേദമന്യേ പ്രദേശത്തെ നിർദ്ധനർക്കായി കഴിഞ്ഞ 21 വർഷമായി സ്‌നേഹസ്പർശം എന്ന പേരിൽ തുടർന്നുവരുന്ന ഓണക്കോടി വിതരണവും ഓണസദ്യയും കൂടുതൽ വിപുലമായ രീതിയിൽ ഇക്കുറിയും നടപ്പാക്കിയാണ് പള്ളിക്കുറുപ്പ് മുണ്ടപോക്കിൽ കാതിരുമോളയിൽ വീട്ടിൽ മാത്യുമാഷ് മാതൃകയാകുന്നത്.
വീടിന് സമീപത്തെ 250 കുടുംബങ്ങൾക്കാണ് ഇത്തവണ മാഷിന്റെ ഓണക്കോടി ലഭിച്ചത്. വീട്ടിൽവച്ച് നടന്ന ഓണക്കോടി വിതരണം കാരാകുർശ്ശി പഞ്ചായത്ത് പ്രസിഡന്റ് പ്രേമലത ഉദ്ഘാടനം ചെയ്തു. പ്രദേശവാസികൾക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വാർഡ് മെമ്പർ ചന്ദ്രിക, ഫാദർ. ബിജു പ്ലാത്തോട്ടം, ഫാദർ ബിനു പൊൻകാട്ടിൽ എന്നിവർ സംസാരിച്ചു.
പള്ളിക്കുറുപ്പ് സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന മാത്യു 2001മുതലാണ് ഈ നന്മയാർന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചത്. ആദ്യ വർഷം 50 കുടുംബങ്ങൾക്കാണ് ഓണക്കോടി നൽകിയത്. ഇപ്പോഴത് 250 ആയി ഉയർന്നു. കൂടാതെ മറ്റ് സഹായം അഭ്യർത്ഥിച്ച് ചെല്ലുന്നവരെയും മാഷ് സഹായിക്കാറുണ്ട്.
പള്ളിക്കുറുപ്പ് സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന ഭാര്യ അന്നമ്മയും മക്കളായ ജോർജ് മാത്യുവും ഡോ: ജ്യോതിസ് മാത്യുവും ഒരേ മനസോടെ ഈ മാതൃകാ പദ്ധതിക്ക് തുണയായുണ്ട്. നല്ലൊരു കർഷകൻ കൂടിയായ മാത്യുവിന് ജൈവകൃഷി തോട്ടവും മത്സ്യകൃഷിയുമുണ്ട്. വെച്ചൂർ പശുക്കളുടെ ഫാമും ഉണ്ട്.
പാവപ്പെട്ടവരെ ചേർത്തുപിടിച്ച് കഴിയുംവിധം അവരെ സഹായിക്കണമെന്നുമുള്ള തന്റെ പിതാവിന്റെ വാക്കുകളാണ് സ്‌നേഹസ്പർശ പദ്ധതിയിലൂടെ താൻ നടപ്പാക്കുന്നത്. ഇത് തന്റെ മക്കളും തുടരുമെന്നാണ് പ്രതീക്ഷ.
----മാത്യു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |