ജൈവഘടന തിരിച്ചുപിടിക്കാൻ പച്ചിലവള കൃഷിയുമായി കൃഷിവകുപ്പ്
പാലക്കാട്: സംസ്ഥാനത്തെ നാളികേര കർഷകരുടെ കരച്ചിൽ ഒടുവിൽ സർക്കാർ കേട്ടു. കേരളത്തിലെ തോട്ടങ്ങളിൽ നഷ്ടമായ ജൈവ ഘടന തിരിച്ചുപിടിച്ച് തേങ്ങ ഉത്പാദനം വർദ്ധിപ്പിക്കാൻ പച്ചില വളകൃഷിയുമായി കൃഷിവകുപ്പ് രംഗത്തെത്തി.
തെങ്ങ് കൃഷി വ്യാപകമായ ജില്ലകളിൽ 50 ലക്ഷം തെങ്ങുകൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പച്ചിലവളങ്ങൾ ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറായി. തെങ്ങിന് ഇടവിളയായി ഡെയ്ഞ്ച, ചണം, പശുപ്പയർ, കൊങ്ങുമന്താരം തുടങ്ങിയ പച്ചിലവളം കൃഷിചെയ്യുന്നതിനാണ് കൃഷിവകുപ്പ് തയ്യാറെടുക്കുന്നത്. സംസ്ഥാനത്തെ തെങ്ങിൻ തോപ്പുകളിൽ പച്ചിലവളം ഉത്പാദനത്തിനായി 3.12 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഈ മാസം ആരംഭിച്ച കേര രക്ഷാവാരാചരണത്തോടനുബന്ധിച്ച് തോപ്പുകളിൽ പച്ചിലവളം വ്യാപകമാക്കാനാണ് പദ്ധതി. നിലവിലെ കേര ഗ്രാമങ്ങൾക്ക് പുറമേ മറ്റിടങ്ങളിലെ തെങ്ങിൻ തോപ്പുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തേങ്ങ, ഇളനീർ, കള്ള് തുടങ്ങി തെങ്ങിൽ നിന്നുള്ള പ്രധാന വരുമാനത്തിൽ ഇടിവുണ്ടായ മേഖലകൾക്ക് പച്ചിലവള കൃഷിയിൽ പ്രാധാന്യം നൽകുമെന്നും കൃഷിവകുപ്പ് അധികൃതർ വ്യക്തമാക്കി.
അമിത രാസവളപ്രയോഗം മണ്ണിന്റെ ഘടനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതുമൂലം മണ്ണിന്റെ അമ്ലത വർദ്ധിക്കുകയും ചെയ്തു. ഉത്പാദനക്കുറവും രോഗബാധയുമുണ്ടായ തോപ്പുകളിൽ ജൈവഘടന തിരിച്ചുപിടിക്കാനാണ് ശ്രമം. പദ്ധതി വിജയകരമായാൽ കേര ക്ലസ്റ്ററുകൾക്ക് പുറത്തുള്ള തോപ്പുകളിലും പച്ചിലവളക്കൃഷി വ്യാപകമാക്കും.
മഴയുടെ ശക്തിയിൽ മേൽമണ്ണ് ഒലിച്ചുപോയി തെങ്ങിൻ തോപ്പുകളിലെ ജൈവഘടന നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്. ഇതിനെതിരായ ജൈവ പ്രതിരോധ മാർഗമാണ് പച്ചിലവളച്ചെടി കൃഷിയെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നു.
പദ്ധതി നടപ്പാക്കുന്നത് ഇങ്ങനെ
തോപ്പുകളിൽ എളുപ്പം വളർത്താൻ കഴിയുന്ന പച്ചിലവളം ഉത്പാദനത്തിന് തെങ്ങ് ഒന്നിന് 6.25 രൂപ തോതിൽ കൃഷിവകുപ്പിന്റെ ധനസഹായം നൽകും
കൃഷി ഭവനുകൾ വഴിയാണ് ഉപഭോക്താക്കളെ കണ്ടെത്തുക
വിസ്തൃതികൂടിയ തോപ്പുകളിലാണ് ഡെയ്ഞ്ച, പശുപ്പയർ, ചണം തുടങ്ങിയവ കൃഷി ചെയ്യുക
തെങ്ങുകൃഷിയുള്ള ചെറിയ പറമ്പുകളിൽ പച്ചിലവളത്തിനായി ശീമക്കൊന്ന കൃഷിയും പ്രോത്സാഹിപ്പിക്കും
ഇലയും കൊമ്പും വെട്ടി പച്ചിലവളമാക്കുന്നതിന് ചെടിക്ക് രണ്ടു രൂപ നിരക്കിൽ കർഷകർക്ക് സഹായം നൽകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |