ഷൊർണൂർ: നഗരസഭാ ബസ്‌സ്റ്റാൻഡിലെ ഫുട്പാത്ത് കൈയ്യേറി വിൽപ്പന വസ്തുക്കൾ നിറച്ച് കച്ചവടം തകൃതി. എന്നാൽ പരാതി ഉന്നയിച്ചിട്ടും നടപടിയെടുക്കാതെ കണ്ടില്ലെന്ന് നടിക്കുകയാണ് നഗരസഭാ അധികൃതർ.
ധൃതി പിടിച്ച് ഓട്ടോയിൽ വന്നിറങ്ങി ബസ് സ്റ്റാൻഡിലേക്ക് ഓടുന്ന യാത്രക്കാർ കാലിൽ ബാഗുകളുടെ വള്ളികുടുങ്ങി വീഴുന്ന സ്ഥിതിയുമുണ്ടിവിടെ. യാത്രക്കാരുടെ തലയിലും കണ്ണിലും തൂക്കിയിട്ട വസ്തുക്കൾ തട്ടി പരിക്കുകൾ പറ്റുന്നുണ്ടെന്നും പരാതിയുണ്ട്. യാത്രക്കാർക്ക് നടക്കാനുള്ള വഴി കൂടി തടസപ്പെടുത്തിയാണ് ഇത്തരത്തിൽ കച്ചവടം പൊടിപൊടിക്കുന്നത്. അബദ്ധത്തിൽ കാൽ തട്ടി അടുക്കിവച്ച ബാഗുകളും മറ്റു വസ്തുക്കളും വീണാൽ അത് നേരെയാക്കിയേ ബസ് കയറാൻ വരുന്ന യാത്രക്കാരന് പോകാനാവൂ. കടയുടമയുടെ വായിലെ ചീത്തവിളിയും യാത്രക്കാരന് കേൾക്കേണ്ടിവരും. ഇക്കാര്യങ്ങൾ അധികൃതർക്കറിയാമെങ്കിലും എല്ലാത്തിനും മൗനാനുവാദം നൽകിയിരിക്കുകയാണെന്നാണ് യാത്രക്കാർ പറയുന്നത്. ഇത്തരത്തിൽ ഫുട്പാത്ത് കൈയ്യേറിയുള്ള കച്ചവടം നിറുത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.
വടക്കഞ്ചേരിയിൽ അനധികൃത വഴിയോര കച്ചവടത്തിനെതിരെ നടപടി
വടക്കഞ്ചേരി: ടൗണിൽ വഴി തടസപ്പെടുത്തിയും കടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയും പ്രവർത്തിക്കുന്ന വഴയോര കച്ചവടക്കാർക്കെതിരെ നടപടിയെടുക്കാൻ തീരുമാനം. പി.പി. സുമോദ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വഴയോര കച്ചവടക്കാരുടെ പ്രതിനിധികളെയും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികളെയും ഉൾപ്പെടുത്തി നടത്തിയ യോഗത്തിലാണ് തീരുമാനം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ഇന്നുമുതൽ അനധികൃത വഴയോര കച്ചവടക്കാരെ മാറ്റും. അതേസമയം, വഴയോര കച്ചവട പ്രതിനിധികൾ തീരുമാനം അംഗീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. യോഗ തീരുമാനം നടപ്പാക്കിയില്ലെങ്കിൽ കടകളിൽ നിന്ന് സാധനങ്ങൾ വഴിയലേക്കിറക്കിവെച്ച് കച്ചവടം നടത്തി പ്രതഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനം. ജൂണിൽ ചേർന്ന ട്രാഫിക് കമ്മിറ്റി യോഗത്തിൽ വഴയോര കച്ചവടവും അനധികൃത പാർക്കിംഗും ഉൾപ്പെടെ 13 കാര്യങ്ങൾ ടൗണിൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഒന്നും പ്രാവർത്തികമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |