പാലക്കാട്: പൊതുജനങ്ങൾ പരമാവധി കെ.എസ്.ആർ.ടി.സി പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ഇതുവഴി കെ.എസ്.ആർ.ടി.സി അടക്കം പൊതുഗതാഗത സംവിധാനത്തിന് മുന്നോട്ടുപോകാൻ കഴിയുമെന്നും മന്ത്രി ആന്റണി രാജു. മോട്ടോർ വാഹന വകുപ്പിന്റെ ജില്ലയിലെ വാഹനീയം 2022 അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലക്കാട് ജില്ലയിൽ സബ് ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ, ആർ.ടി.ഒ തലത്തിൽ മന്ത്രി എത്തുന്നതിന് മുമ്പ് ഫയലുകൾ തീർപ്പാക്കിയതായും മന്ത്രിതലത്തിൽ പരിഹാരം കാണുന്ന ഫയലുകളാണ് തീർക്കാനായി ബാക്കി ഉള്ളതെന്നും മന്ത്രി പറഞ്ഞു.
വടക്കഞ്ചേരി അപകടത്തിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കാര്യക്ഷമമായി ഇടപെട്ടു. ഒന്നര മണിക്കൂർ മുമ്പ് തന്നെ വാഹന ഉടമയ്ക്ക് ഗതാഗത വകുപ്പ് സ്പീഡ് അലേർട്ട് നൽകിയിരുന്നു. തുടർന്നും ഡ്രൈവർ അശ്രദ്ധമായി ഓടിച്ചതാണ് അപകടമുണ്ടായത്. അപകടസമയത്തും 97.7 കിലോമീറ്റർ വേഗത്തിലാണ് വാഹനമോടിച്ചിരുന്നത്. സ്‌കൂളുകൾക്ക് വിനോദസഞ്ചാരയാത്രകൾ പോകുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംസ്ഥാന തലത്തിൽ നൽകിയിട്ടുണ്ട്.
വടക്കഞ്ചേരി അപകടത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കിയ സ്‌പെഷ്യൽ ഡ്രൈവിലൂടെ ഒക്ടോബർ ഏഴു മുതൽ 10 വരെ 6041 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു.
ഗതാഗത നിയമങ്ങൾ പ്ലസ് ടു തലത്തിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പാഠപുസ്തകം തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഇതോടെ ഇന്ത്യയിൽ ആദ്യമായി പ്ലസ് ടു പാഠ്യപദ്ധതിയിൽ ഗതാഗതനിയമങ്ങൾ ഉൾപ്പെടുത്തുന്ന സംസ്ഥാനമായി കേരളം മാറും. പ്ലസ് ടു കോഴ്സ് പാസായാൽ ലേണേഴ്സ് ടെസ്റ്റിന് പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. 45 ശതമാനത്തിന് മുകളിൽ വൈകല്യമുളള ഭിന്നശേഷിക്കാർക്ക് യാത്രാ സൗജന്യം നൽകും.
വാഹനീയം അദാലത്തിൽ പരിഗണിച്ച 145 പരാതികളും ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് വന്ന 244 പരാതികളും, വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട 663 പരാതികളടക്കം 1052 പരാതികൾ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തീർപ്പുണ്ടാക്കിയതായി അധികൃതർ പറഞ്ഞു.
മന്ത്രി കെ.കൃഷണൻകുട്ടി അദ്ധ്യക്ഷനായി. വി.കെ. ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ കെ. ബാബു, പി.പി. സുമോദ്, അഡ്വ. കെ. പ്രേംകുമാർ, പി. മമ്മിക്കുട്ടി, അഡ്വ. കെ. ശാന്തകുമാരി, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |