SignIn
Kerala Kaumudi Online
Friday, 26 April 2024 7.44 PM IST

അനധികൃത പാർക്കിംഗിൽ പ്രതിഷേധം; റോഡ് ഉപരോധിച്ച് പ്രദേശവാസികൾ

parking

മണ്ണാർക്കാട്: നഗരസഭാ കാര്യാലയത്തിന്റെ പിറകിലുള്ള കൊടുവാളിക്കുണ്ട് റോഡിന്റെ ഇരുവശത്തുമുള്ള അനധികൃത വാഹന പാർക്കിംഗിനെതിരെ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ കൊടുവാളിക്കുണ്ട് റോഡ് ഉപരോധിച്ചു. നൂറ് കണക്കിന് കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്തേക്കുള്ള വഴിയോരത്ത് വാഹനങ്ങൾ അനധികൃതമായി നിറുത്തിയിടുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇത് സംബന്ധിച്ച് നഗരസഭയ്ക്കും പൊലീസിലും നിരവധി പരാതികൾ നൽകിയിട്ടും ശാശ്വതമായ പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ജനങ്ങൾ സമരവുമായി രംഗത്തിറങ്ങിയത്.

ഇന്നലെ രാവിലെ 10.30 ഓടെയാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. പെരിഞ്ചോളം വാർഡ് കൗണ്ടസിലർ സമീർ വേളക്കാടൻ ഉദ്ഘാടനം ചെയ്തു. സക്കീർ മുല്ലക്കൽ അദ്ധ്യക്ഷനായി. കൊടുവാളിക്കുണ്ട് വാർഡ് കൗൺസിലർ ഹംസ കുറുവണ്ണ, സി.പി. ഹാരിസ്, നിസാം പാലൂർ, കെ.പി. അനസ്, സി.എ. ഷഫീക്ക്, ഫൈസൽ വാളിയാടി, പി.സി. ജാഫർ, ബഷീർ ചോങ്ങോടൻ, അഷ്റഫ് പടിഞ്ഞാറ്റി എന്നിവർ സംസാരിച്ചു.

സമരമറിഞ്ഞ് മണ്ണാർക്കാട് എസ്‌.ഐ എം.സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. സമരക്കാരുമായി എസ്‌.ഐ ചർച്ച നടത്തുകയും പരാതി നൽകാനും പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്നും ഉറപ്പ് നൽകിയതിനെ തുടർന്ന് 11.30ഓടെ സമരം അവസാനിപ്പിച്ചു. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കിൽ കൊടുവാളിക്കുണ്ടിലെ എല്ലാവരെയും ഉൾപ്പെടുത്തി ദേശീയപാത ഉപരോധമടക്കമുള്ള സമരമുറകളിലേക്ക് തിരിയുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.

നഗരസഭയുടെ പാർക്കിംഗ് കേന്ദ്രമുണ്ടായിട്ടും ഉപയോഗിക്കുന്നില്ല

ദൂരെ ദിക്കുകളിൽ ജോലിക്ക് പോകുന്നവരും മറ്റുമാണ് ഇവിടെ വാഹനങ്ങൾ നിറുത്തിയിട്ട് പോകുന്നതെന്ന് സമരക്കാർ ആരോപിച്ചു. തൊട്ടടുത്ത് തന്നെ നഗരസഭയുടെ പാർക്കിംഗ് കേന്ദ്രമുണ്ടായിട്ടും അതുപയോഗിക്കാതെയാണ് വാഹന ഉടമകളുടെ ഈ പ്രവൃത്തി. ദേശീയപാതയോട് ബന്ധിപ്പിക്കുന്ന ഈ റോഡ് കൊടുവാളിക്കുണ്ട് പ്രദേശത്തേക്കും പെരിഞ്ചോളം ബൈപാസിലേക്കുമുള്ള യാത്രാ മാർഗമാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള സ്ഥലത്തെ അനധികൃത വാഹനപാർക്കിംഗിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയതിനെ തുടർന്ന് നഗരസഭ പാർക്കിംഗ് വിലക്കി ബോർഡ് സ്ഥാപിച്ചെങ്കിലും ഇതിന് പുല്ലുവില കൽപ്പിച്ചാണ് അനധികൃത പാർക്കിംഗ് തുടരുന്നതെന്ന് സമരക്കാർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.