പാലക്കാട്: ജില്ലയിലെ 24 വില്ലേജുകളെ ഗൗരവമായി ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ കടുത്ത സമരത്തിലേക്ക് ജനങ്ങളെ സർക്കാർ തള്ളിവിടരുതെന്ന് പാലക്കാട് ചേർന്ന സംയുക്ത കർഷക സമിതി പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. ചെറിയ കർഷകന് പോലും സംരക്ഷണം നല്കുവാൻ സർക്കാർ പ്രതിജ്ഞാബദ്ധമാകണമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പാലക്കാട് രൂപതാ ബിഷപ് മാർ പീറ്റർ കൊച്ചുപുരക്കൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇറക്കുന്ന പ്രസ്താവനകൾ താഴെത്തട്ടിൽ പ്രതിഫലിക്കുന്നില്ലെന്ന് അദ്ദേഹം ഓർമപ്പെടുത്തി. സീറോ ബഫർ സോൺ എന്ന് പറയുകയും സർക്കാർ നല്കുന്ന മാപ്പിൽ അത് കാണാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
ജില്ലയിൽ നിലവിൽ നാല് സംരക്ഷിത സങ്കേതങ്ങളുടെയും ബഫർ സോണുകൾ നിലവിൽ ഉള്ളപ്പോൾ തന്നെ പുതിയ ഒന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത് ആശങ്ക ഉണർത്തി. സൈലന്റ് വാലിയുടെ ഇപ്പോൾ നിലവിലുള്ള 148 ച.കി.മീ ഭവാനി വന്യജീവി സങ്കേതം എന്ന പുതിയ പേരിൽ നോട്ടിഫൈ ചെയ്യാനുള്ള നിർദ്ദേശം കേരളം കേന്ദ്രത്തിന് അയച്ചു എന്നത് ഈ വിഷയത്തിലുള്ള സർക്കാരിന്റെ ആത്മാർത്ഥത ഇല്ലായ്മയുടെ തെളിവാണെന്ന് കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര ആരോപിച്ചു.
കേരളത്തിലെ 22 സംരക്ഷിത മേഖലയിൽ അന്തിമ വിജ്ഞാപനം ഇറങ്ങിയത് രണ്ട് സങ്കേതങ്ങൾക്ക് മാത്രമാണെന്നും സർക്കാരിന് ആത്മാർത്ഥത ഉണ്ടെങ്കിൽ ബാക്കി 20 സങ്കേതങ്ങളുടെ അതിർത്തി പുനർനിർണ്ണയിക്കണമെന്നും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കർണ്ണാടക കേന്ദ്രത്തെ സമീപിച്ച് പരിസ്ഥിതി ലോല മേഖല നടപ്പാക്കാൻ കഴിയില്ലെന്ന നിലപാട് എടുത്തതും മഹാരാഷ്ട്രയിൽ, റിയൽ എസ്റ്റേറ്റ് സംഘടന ഇളവുകൾക്കായി സുപ്രീം കോടതിയെ സമീപിച്ചതും യോഗത്തിൽ പരാമർശിക്കപ്പെട്ടു. ബഫർ സോൺ ഉൾപ്പെട്ട ജനവാസ മേഖലയിൽ ശക്തമായ സമരപരിപാടികൾ നടത്താൻ തീരുമാനിച്ചു.
പാലക്കാട് രൂപതാ ബിഷപ് മാർ പീറ്റർ കൊച്ചുപുരക്കൽ, ഫാ. സജി ജോസഫ്, സണ്ണി കിഴക്കേക്കര, അഡ്വ. ഫാ. ജോബി കാച്ചപ്പള്ളി, അബ്ബാസ് ഒരവൻചിറക്കളം, രമേഷ് ചേവക്കുളം, എൽദേ അയിലൂർ, ദിനേഷ് ചൂലന്നൂർ സംസാരിച്ചു.
ഭീമ ഹർജി നല്കും
അട്ടപ്പാടിയിലെ പുതിയ സങ്കേത നിർദ്ദേശം പിൻവലിപ്പിക്കാൻ അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും ഗ്രാമസഭകളും പഞ്ചായത്തിൽ അതിജീവന പ്രമേയവും പാസാക്കണമെന്ന് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഈ ആവശ്യം ഉന്നയിച്ച് അട്ടപ്പാടിയിലെ മുഴുവൻ ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് മുഖ്യമന്ത്രിക്കും വനം, റവന്യൂ മന്ത്രിമാർക്കും ഭീമ ഹർജി നല്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |